ജർമനിയിലെ മ്യൂണിക്കിൽ തടാകത്തിൽ വീണ സഹയാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വൈദികൻ മുങ്ങി മരിച്ചു. ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്സ്) സെന്റ് ജോസഫ്സ് പ്രൊവിൻസ് അംഗമായ ഫാ. ബിനു കുരീക്കാട്ടിൽ (ഡൊമിനിക്-41) ആണ് മരിച്ചത്. കോതമംഗലം പൈങ്ങോട്ടൂർ കുരീക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.
ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള മൂർണർ തടാകത്തിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീണു. ഇയാളെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റിയ ഫാ. ബിനു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. റെസ്ക്യു സേന നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മ്യൂണിക്കിലെ സ്വകാര്യമോർച്ചറിയിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് സിഎസ്ടി സഭാധികൃതർ അറിയിച്ചു.
സംസ്കാരം പിന്നീട് മൂക്കന്നൂർ ബേസിൽ ഭവനിൽ നടക്കും. എട്ടു വർഷമായി ജർമനിയിലെ റേഗൻസ്ബർഗ് രൂപതയിലാണ് ഫാ. ബിനു സേവനമനുഷ്ഠിക്കുന്നത്. സഹോദരങ്ങൾ: സെലിൻ, മേരി, ബെന്നി, ബിജു, ബിന്ദു.