അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയൊരുക്കി പോലീസ്. അഗ്നിപഥ് പ്രതിഷേധങ്ങളിൽ കേരളത്തിലുള്ള ഉത്തരേന്ത്യക്കാരും പങ്കെടുത്ത് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു കനത്ത സുരക്ഷയൊരുക്കാൻ നിർദേശിച്ചത്.
ജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകി. അക്രമങ്ങൾക്കു മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവരെയും അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാനാണ് നിർദേശം.
സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനയും തിങ്കളാഴ്ച മുഴുവൻ സമയവും സേവന സന്നദ്ധരായിരിക്കണം. കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെഎസ്ആർടിസി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏർപ്പെടുത്താനും നിർദേശിച്ചു.
ആവശ്യമാണെങ്കിൽ ഇതര സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുമായി ഏകോപനം നടത്താനും നിർദേശമുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിയോടു നിർദേശിച്ചു.
അഗ്നിപഥിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുമുതൽ നശിപ്പിച്ചുള്ള സമരങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇത്തരം പ്രതിഷേധക്കാർ പൊതുമുതൽ നശീകരണത്തിനും മുതിർന്നേക്കുമെന്ന സൂചനകളാണ് ഇന്‍റലിജൻസ് നൽകിയത്.