കടൽ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനിൽപ്പിനു ചെറുമീനുകളുടെ മത്സ്യബന്ധനവും വിൽപ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കേരള കടൽ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളെ പിടിക്കുന്നതിന് വലുപ്പത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നെയ്യ് മത്തി – 10 സെന്റി മീറ്റർ, മാന്തൽ – ഒമ്പതു സെന്റി മീറ്റർ, പൂവാലൻ – ആറ് സെന്റി മീറ്റർ, അയല – 14 സെന്റി മീറ്റർ, പുതിയാപ്ല കോര – 12 സെന്റി മീറ്റർ, കരിക്കാടി – ഏഴ് സെന്റി മീറ്റർ, പരവ – 10 സെന്റി മീറ്റർ, കേര, ചൂര – 31 സെന്റി മീറ്റർ എന്നീ വലുപ്പംവരെയുള്ളവയെ പിടിക്കരുത്.10 സെന്റി മീറ്ററിൽ താഴെയുള്ള അയല ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ വിപണിയിൽ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കർശന നിയന്ത്രണങ്ങൾക്കും കാരണം.
നിയമാസുസൃതമായി കുറഞ്ഞ വലുപ്പത്തിൽ താഴെയുള്ള മത്സ്യങ്ങളുടെ മത്സ്യബന്ധനവും വിപണനവും കുറ്റകരവും ശിക്ഷാർഹവുമാണ്.
കടൽ മത്സ്യബന്ധന മേഖലയെ പാടെ തകർക്കുന്ന ഇത്തരം രീതികളിൽ നിന്ന് മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരും മാറി നിൽക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി വള്ളം, വല എന്നിവയുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവരിൽനിന്നു മത്സ്യം വാങ്ങുന്നവർക്കെതിരേയും മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരേയും നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.