കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി സംസ്ഥാനത്തെ സമന്വയിപ്പിക്കുന്നതിനായുള്ള ലോക കേരള സഭ ഇന്നും നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്തു നടക്കും. ഇന്നു വൈകുന്നേരം അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മൂന്നാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. നാളെ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
169 ജനപ്രതിനിധികൾ, 182 പ്രവാസികൾ എന്നിവരുൾപ്പെടെ 351 അംഗങ്ങളാണ് മൂന്നാം ലോക കേരള സഭയിൽ പങ്കെടുക്കുക. സംസ്ഥാനത്തെ നിയമസഭാംഗങ്ങൾ, കേരളത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. 182 പ്രവാസികളിൽ 104 പേർ ഇന്ത്യക്കു പുറത്തുള്ളവരും 36 പേർ ഇതര സംസ്ഥാന പ്രവാസികളുമാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പ്രവാസികളും ഉൾപ്പെടുന്നു.