സംസ്ഥാനത്ത് ജനറിക് മരുന്നുകളുടെ വിൽപ്പന കൂടി. ഒരുവർഷത്തിനിടെ 41 ശതമാനമാണ് വർധന. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 60 മുതൽ 70 ശതമാനംവരെ വിലക്കുറവുള്ളതാണ് ജനറിക് മരുന്നുകൾക്ക് പ്രിയംകൂടാൻ കാരണം. കോവിഡും ഇന്ധനവിലവർധനയും മൂലമുള്ള സാമ്പത്തികപ്രതിസന്ധി കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന മരുന്നുകളിലേക്ക് രോഗികളെ മാറ്റി.
ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകളുടെ വിൽപ്പനയിലാണ് വൻവർധന. രക്തസമ്മർദത്തിനുള്ള ആംലോഡിപിൻ, പ്രമേഹത്തിനുള്ള ടെനലിഗ്ലിപ്‌റ്റിൻ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ക്ലോപിഡോഗ്രൽ, ലിവർ സിറോസിസിനുള്ള ഉർസോഡോക്‌സികോളിക് ആസിഡ്, എപ്പിലെപ്‌സിക്കുള്ള ഫിനോബാർബിറ്റോൺ, അണുബാധയ്‌ക്കുള്ള അസിത്രോമൈസിൻ, കൊളസ്‌ട്രോളിനുള്ള അടോർവ, ഫംഗസ് ബാധയ്‌ക്കുള്ള ക്ലോബെറ്റാസോൾ ഓയിന്റ്‌മെന്റ്, കഫ് സിറപ്പ്, വേദനസംഹാരിയായ അസക്ലോഫെനാക്, മൾട്ടിവിറ്റാമിൻ ക്യാപ്‌സൂൾ, അസിഡിറ്റിക്കുള്ള പാൻടോപ്പ് എന്നിവയാണ് ഉപയോഗം വർധിച്ച ജനറിക് മരുന്നുകൾ. 2018–-19ൽ രാജ്യത്ത് എട്ടുകോടി രൂപയുടെ ജനറിക് മരുന്നാണ് വിറ്റത്. 2021 മേയിൽമാത്രം ഇത് നൂറുകോടിയായി.