ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മലയോര മേഖല വലിയൊരു സമരമുഖത്താണ്. ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ (പരിസ്ഥിതിലോല) നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതി ഉത്തരവാണ് ഇവിടെയുള്ള ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്താണ് ഇ.എസ്.സെഡ് വിജ്ഞാപനം ഇത് എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നത്.
പാരിസ്ഥിതികമായി പ്രാധാന്യം നല്‍കേണ്ടതായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം അല്ലെങ്കില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങള്‍. ഇതില്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍, ദേശീയ പാര്‍ക്കുകള്‍ ഇതെല്ലാം ഉള്‍പ്പെടും. ഇവിടങ്ങളിലെ ജൈവ വൈവിധ്യങ്ങള്‍, സസ്യങ്ങളുടേയും ജന്തുക്കളുടേയും സംരക്ഷണം, ഭൂമിശാസ്ത്ര പരമായ പ്രത്യേകത എന്നിവയെല്ലാം കണക്കാക്കിയാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്ത് എല്ലായിടത്തും പരിസ്ഥിതിയെ സംരക്ഷിക്കാനായി ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തും ഇത്തരം നടപടികള്‍ സ്വീകരിച്ചതെങ്കിലും ജനവാസ മേഖല ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്തെ മലയോരത്തെയാണ് നിയമം വലിയ രീതിയില്‍ ബാധിക്കുക. ജനവാസ മേഖലകളെ ഒഴിവാക്കി ഇ.എസ്.സെഡ് നിര്‍ണയം നടത്തണമെന്ന് കേന്ദ്രത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാവാതിരിക്കുകയോ അല്ലെങ്കില്‍ വൈകിപ്പിക്കുകയോ ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള സുപ്രീം കോടതി വിധി.സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്
സംരക്ഷിത വനത്തിന് ഒരു കിലോമീറ്ററില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പായാല്‍ ഈ മേഖലയ്ക്കുള്ളിലെ വലിയ വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ നിരോധനമുണ്ടാവും.
വീടുകളുടെ അറ്റകുറ്റപണികള്‍ക്ക് പോലും തടസ്സമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്. ക്വാറികള്‍ക്കും വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പിനും തടസ്സമുണ്ടാവും. ഇതോടെ ഈ മേഖലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ പോലും മുടങ്ങുമോയെന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍ സമരമുഖത്തേക്കിറങ്ങിയിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം മലയോര ഹൈവയടക്കമുള്ളവയുടെ പണികള്‍ പലയിടങ്ങളിലും പുരോഗമിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇതിനെയെല്ലാം പുതിയ ഉത്തരവ് ബാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.കേരളത്തില്‍ 24 സംരക്ഷിത കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 21 ഇടങ്ങളില്‍ കരട് വിജ്ഞാപനം വന്നിട്ടുണ്ട്. ഇതില്‍ ആക്ഷേപങ്ങളും അഭിപ്രായം അറിയിക്കാനും നിരവധി തവണ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടതുമാണ്. വിജ്ഞാപനത്തിന്റെ മലയാളം പതിപ്പ് പോലും പ്രസിദ്ധീകരിച്ചിട്ടും കാര്യമായ ഇടപെടലുണ്ടായില്ല എന്നു മാത്രമല്ല കാലതാമസമുണ്ടാക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ കരട് വിജ്ഞാപനത്തില്‍ ഓരോന്നിന്റേയും അന്തിമ വിജ്ഞാപനം വരാന്‍ കാത്തിരിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഒരു കിലോമീറ്റര്‍ പരിധിയിട്ട് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.
ലോലമേഖലകള്‍ സംബന്ധിച്ച സംവാദങ്ങള്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതികളുടെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. 2014-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 121 വില്ലേജുകളില്‍ വിദഗ്ധസമിതി പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മാറ്റി ഇടതുസര്‍ക്കാര്‍ 2018-ല്‍ പി.എച്ച്. കുര്യന്‍ സമിതിയെ നിയോഗിച്ച് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
32 വില്ലേജുകളെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ലോലമേഖലയില്‍ 1307 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി കുറവായിരുന്നു. 9107 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വനവിസ്തൃതി. ജനവാസമേഖലകള്‍ ഒഴിവാക്കിയുള്ള കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെടുമെന്ന നിലയാണുണ്ടായിരുന്നത്. എന്നാല്‍, പുതിയ വിധിയോടെ ഇതിന്‍മേലുള്ള അന്തിമവിജ്ഞാപനവും വൈകിയേക്കും.സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല-എ.കെ ശശീന്ദ്രന്‍
ഇ.എസ്.സെഡ് സുപ്രീംകോടതി ഉത്തരവില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കേന്ദ്രം പുറപ്പെടുവിച്ച കരട് നിര്‍ദേശങ്ങളില്‍ 23 എണ്ണത്തിലും സര്‍ക്കാര്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. കരിമ്പുഴ മാത്രമായിരുന്നു ബാക്കി. അതും ഇപ്പോള്‍ കൊടുത്തുകഴിഞ്ഞു. ഇതില്‍ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കേയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ്. ഗോവയില്‍ നിന്നുള്ള ഒരു കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവ് വന്നിരിക്കുന്നത്. അത് രാജ്യത്തൊന്നാകെ ബാധിക്കുന്ന തരത്തിലാവുകയും ചെയ്തു. അത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. നിയമപരമായി സമീപിക്കുക എന്നത് മാത്രമാണ് ഇനി നമുക്ക് മുന്നിലെ വഴി. പക്ഷെ ഇപ്പോള്‍ സുപ്രീംകോടതി അവധിയായതിനാല്‍ ജൂലായ് 12 ന് ശേഷം മാത്രമേ അത് സാധിക്കുകയുള്ളൂ. ഒരു മോഡിഫിക്കേഷന്‍ പെറ്റീഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു വഴി സെന്‍ട്രള്‍ എംപവേര്‍ഡ് കമ്മിറ്റി മുഖാന്തരം കേന്ദ്രത്തിലൂടെ സുപ്രീംകോടതിയെ സമീപിക്കുകയാണ്. അതിനുള്ള നടപടി ത്വരിതപ്പെടുത്താനുള്ള കാര്യങ്ങളും നോക്കുന്നുണ്ട്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
ഉത്തരവ് നടപ്പായാല്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക വയനാട് ജില്ലയെ ആയിരിക്കും. 344.44 സ്‌ക്വയര്‍ കിലോമീറ്ററാണ് വയനാട് വന്യജിവി സങ്കേതം. മുത്തങ്ങ, സുല്‍ത്താന്‍ബത്തേരി, തോല്‍പ്പെട്ടി, കുറിച്ച്യാട് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണിത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ആറ് വില്ലേജുകളില്‍ പരിസ്ഥിതിലോല പ്രദേശം വരും. തിരുനെല്ലി, തൃശിലേരി, പുല്‍പ്പള്ളി, ഇരുളം, നൂല്‍പ്പുഴ പഞ്ചായത്തുകള്‍ ഇതിന്റെ പരിധിയില്‍ വരും. മലബാര്‍ വന്യജീവി സങ്കേതവും ആറളം വന്യജീവി സങ്കേതവും വയനാടുമായി പങ്കിടുന്നതാണ്. ഇതിന്റെ രണ്ടിന്റേയുംബഫര്‍സോണ്‍ പരിധിയിലും വയനാട്ടിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടക്കുന്നതും വയനാട് ജില്ലയിലണ്.
ഇടുക്കിയും വയനാടും പോലുള്ള ജില്ലകളിലെ സംരക്ഷണ കേന്ദ്രങ്ങള്‍ ജനവാസ മേഖലയുമായി അടുത്ത് കിടക്കുന്നതാണ്. ഇവിടങ്ങളില്‍ വ്യാപാരം, വിനോദസഞ്ചാരം, ജനവാസം എന്നിവയ്ക്ക് സംരക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുവേണം സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍. അതിനാലാണ് വിവരംനല്‍കല്‍ വൈകിയതെന്ന് കേരളം പറയുന്നു.ഏറ്റവും പ്രധാന ആശങ്ക ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടസ്സമാകുമോയെന്നതാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയോര ഹൈവേ നിര്‍മാണങ്ങളെ നിയന്ത്രണങ്ങള്‍ ബാധിച്ചേക്കാം. പതിറ്റാണ്ടുകളായി മലയോരങ്ങളില്‍ താമസിച്ച് വരുന്ന ജനങ്ങള്‍ വലിയ രീതിയിലുള്ള കുടിയൊഴുപ്പിക്കലിന് പുതിയ നിര്‍ദേശം വഴിവെക്കും. ഇതിന് പുറമെ ഭൂമിവില്‍പ്പന പോലുള്ള കാര്യങ്ങളും നിശ്ചലമാക്കും.ജനവാസമേഖലയെ ഒഴിവാക്കി കൊണ്ട് പരിസ്ഥിതി ലോല നിര്‍ണയം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതെങ്കിലും സുപ്രീംകോടതി ഇതിനെ ഇനി എങ്ങനെ പരിഗണിക്കുമെന്നാണ് കണ്ടറിയേണ്ടത്.കേരള സര്‍ക്കാരിന് ഇപ്പോഴും നടപടി സ്വീകരിക്കാം- കിഫ
വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 18 മുതല്‍ 36 വരെയുള്ള സെക്ഷനുകള്‍ അനുസരിച്ചാണ് പുതിയ വന്യജീവി സങ്കേതങ്ങളെ സൃഷ്ടിക്കുന്നത്. എന്നാല്‍ കേരളത്തിലെ എല്ലാ വന്യജീവിസങ്കേതങ്ങളുടെയും കാര്യത്തില്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രൊപ്പോസല്‍ മാത്രമേ പുറപ്പെടുവിച്ചിട്ടുള്ളൂ,ഫൈനല്‍ നോട്ടിഫിക്കേഷന്‍ ഇറങ്ങിയിട്ടില്ല. എന്നുവച്ചാല്‍ ഈ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനും വേണമെങ്കില്‍ ഈ വന്യജീവിസങ്കേതങ്ങള്‍ തന്നെ റദ്ദ് ചെയ്യാനുള്ള അവകാശവും ഇപ്പോഴും കേരള സര്‍ക്കാരിന് ഉണ്ട് എന്നര്‍ഥം. ഈ അധികാരം ഉപയോഗിച്ചുകൊണ്ട് രണ്ട് കാര്യങ്ങള്‍ കേരള സര്‍ക്കാരിന് ചെയ്യാം.