ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി. ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ ഉദ്ഘാടനം ചെയ്യും. നേരത്തെ താലൂക്ക് ജയിലായും പിന്നീട് പോലീസ് സ്റ്റേഷനായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌പെഷ്യൽ സബ് ജയിൽ സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ എൽ. ഡി. എഫ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ അനുവദിച്ച 3. 30 കോടി രൂപ ഉപയോഗിച്ചാണ് ജയിൽ നിർമാണം പൂർത്തിയാക്കിയത്. ഏഴ് മീറ്റർ ഉയരമുള്ള കൂറ്റൻ കോൺക്രീറ്റ് ചുറ്റുമതിൽ, ഗേറ്റ്, അടുക്കള, ജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറികൾ, ബാത്ത് റൂം, ഓഫീസ്, സെല്ലുകൾ എന്നിവ ജയിലിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. 50-നും 60-നുമിടയിൽ അന്തേവാസികളെ പാർപ്പിക്കാനുള്ള സൗകര്യത്തോട് കൂടിയതാണ് ജയിൽ. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നും റിമാൻഡ് ചെയ്യുന്ന പ്രതികളെയാണ് കൂത്തുപറമ്പ് സബ് ജയിലിൽ പാർപ്പിക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജയിൽ നിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പല കാരണങ്ങളാൽ നിർമാണ പ്രവൃത്തി പൂർത്തിയാവുന്നത് വൈകുകയായിരുന്നു.