കേരളത്തിൽ കാലവർഷമെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സാധാരണഗതിയിൽ ജൂണ് ഒന്നിന് എത്തിച്ചേരേണ്ട കാലവർഷം ഇക്കുറി മൂന്ന് ദിവസം മുൻപാണ് സംസ്ഥാനത്തു പെയ്തുതുടങ്ങിയത്.
ഇന്നലെയോടെ അറബിക്കടലിന്റെ കിഴക്കൻ ഭാഗത്തും ലക്ഷദ്വീപിലും കേരളത്തിൽ മിക്കയിടങ്ങളിലും തമിഴ്നാടിന്റെ തെക്കൻ മേഖലയിലും മാന്നാർ കടലിടുക്കിലും ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും കേരളത്തിന്റെ തെക്കൻ ജില്ലകളിലും കാലവർഷം വരവറിയിച്ചു.
അടുത്ത മൂന്നു-നാല് ദിവസങ്ങൾക്കകം മധ്യ അറേബ്യൻ കടലിലും കേരളത്തിലാകെയും കാലവർഷത്തിന്റെ ഭാഗമായ മഴ പെയ്തുതുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പത്തു വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് കാലവർഷം കേരളത്തിൽ നേരത്തേ പെയ്തു തുടങ്ങുന്നത്. സംസ്ഥാനത്താകെ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 14 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ഒൻപത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.