കണിച്ചാർ: വളയംചാൽ തൂക്കുപാലത്തിലൂടെ ഇക്കുറിയും സാഹസികയാത്ര തന്നെ. ആന കുത്തി വടം പൊട്ടിയതിനെത്തുടർന്നു ചെരിഞ്ഞ് അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെ ജീവൻ പണയംവച്ച് മറുകര താണ്ടേണ്ട ഗതികേടിലാണ് മേഖലയിലെ ആയിരക്കണക്കിനു ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ.
മൂന്നര വർഷം മുന്പ് ആരംഭിച്ച കോൺക്രീറ്റ് പാലം പണി ഇനിയും പൂർത്തിയാകാത്തതിനാൽ അത്യന്തം ദുരിതമാണ് പ്രദേശവാസികൾ നേരിടുന്നത്. തൂക്കുപാലം താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നുെണ്ടങ്കിലും മഴയ്ക്കു മുന്പ് കോൺക്രീറ്റ് പാലം പണി പൂർത്തിയാകുമെന്നു പ്രതീക്ഷ അസ്ഥാനത്തായി.
വേനൽക്കാലത്ത് വെള്ളം കുറവായതിനാൽ ആളുകൾ പുഴയിലൂടെ ഇറങ്ങി നടന്നുപോയിരുന്നു. മഴ ആരംഭിച്ചതോടെ ഇപ്പോൾ പാലം വഴി മാത്രമാണ് അക്കരെ ഇക്കരെ കടക്കാനാകൂ. ഇളകിയാടുന്ന പാലത്തിലൂടെ ആളുകൾ കടന്നുപോകുന്നതു കാണുമ്പോൾ തന്നെ നെഞ്ചിടിക്കും.
ആറളം ഫാം –വന്യജീവി സങ്കേതം അതിർത്തിയിൽ ആറളം, കേളകം പഞ്ചായത്തുകളെ കോർത്തിണക്കുന്ന വളയംചാൽ പാലത്തിലൂടെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഫാം ജീവനക്കാരും വന്യജീവി സങ്കേതം അധികൃതരും ഇക്കോ ടൂറിസം സഞ്ചാരികളും ഉൾപ്പെടെ കടന്നുപോകുന്നത്.
നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകട വേദിയായതോടെയാണ് നബാർഡ് പ്രത്യേക പദ്ധതിയിൽനിന്നു കോൺക്രീറ്റ് പാലം പണിയാൻ മൂന്നര വർഷം മുന്പ് 4.5 കോടി രൂപ അനുവദിച്ചത്.
മൂന്ന് തൂൺ വേണ്ട പാലത്തിന്റെ രണ്ടു തൂണും ഉപരിതല വാർപ്പും ആദ്യ വർഷം പൂർത്തിയായെങ്കിലും ഒരുഭാഗത്തെ സ്ഥലം ഏറ്റെടുത്തു നൽകിയത് കഴിഞ്ഞ നവംബർ 10 നാണ്.
ഫണ്ട് പ്രതിസന്ധി വന്നതിനാൽ നിർമാണം വീണ്ടും വൈകി. അവസാന സ്പാനിന്റെ രണ്ട് ബീം വാർപ്പും അപ്രോച്ച് റോഡ് പണിയും പാർശ്വഭിത്തി നിർമാണവും ഉൾപ്പെടെ ഇനിയും പൂർത്തിയാകാ
നുമുണ്ട്. 32.1 മീറ്ററിന്റെ 2 സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പണിയുന്നത്. ഇരുവശത്തുമായി 125 മീറ്റർ അപ്രോച്ച് റോഡും വരും. കഴിഞ്ഞ കാലവർഷത്തിൽ 3മൂന്നു തവണയാണ് തൂക്കുപാലം ഒലിച്ചു പോയത്.
തങ്ങളുടെ ജീവൻവച്ചുള്ള കളി അവസാനിപ്പിച്ച് എത്രയും പെട്ടന്ന് കോൺക്രീറ്റ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.