കൊട്ടിയൂർ: ഒരുകാലത്ത് മലയോരജനതയെ അന്നമൂട്ടിയ രാമച്ച കൃഷിക്ക് പുതിയ രൂപം നൽകുകയാണ് കർഷകനായ ശശീന്ദ്രൻ കല്ലൻതോട്ടത്തിൽ.
3000 ത്തോളം രാമച്ചചെടികളാണ് കൊട്ടിയൂർ അമ്പായത്തോട് സ്വദേശിയായ ശശീന്ദ്രന്റെ വീട്ടുമുറ്റത്തും കൃഷിയിടത്തിലുമായി വളരുന്നത്. കുടിയേറ്റകാലത്ത് മലയോരമേഖലയിൽ വ്യാപകമായുണ്ടായിരുന്ന രാമച്ച കൃഷി പല കാരണങ്ങളാൽ പിന്നീട് നിലച്ചുപോകുകയായിരുന്നു.
നൂതന പരീക്ഷണങ്ങളിലൂടെ രാമച്ച കൃഷിയെ വീണ്ടെടുക്കുകയാണ് ശശീന്ദ്രൻ. സ്വന്തം വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടിരുന്ന രാമച്ച ചെടിയിൽനിന്ന് മികച്ച വിളവ് ലഭിച്ചതോടെയാണ് വ്യാപകമായി ഇതു കൃഷി ചെയ്യാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. രാമച്ച കൃഷിയുടെ പുതിയ അറിവുകൾ തേടാൻ ശശീന്ദ്രൻ കർണാടകയിലേക്ക് വണ്ടി കയറി.
കർണാടക ഉഡുപ്പി ജില്ലയിലെ ബൈന്തൂർ, ജഡ്ക്കൽ മേഖലയിൽ പോയാണ് വിത്തു തട കൊണ്ടുവന്നത്.
പോളിസ്റ്റർ സാരി മുറിച്ച് ബാഗ് നിർമിച്ച് അതിൽ മണ്ണും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്തായിരുന്നു കൃഷി. സാരിയിലെ കൃഷി വിജയിക്കാത്തതിനെ തുടർന്ന് കാലിത്തീറ്റ കൊണ്ടുവരുന്ന ചാക്ക് മുറിച്ച് ബാഗ് നിർമിച്ച് അതിലായി പരീക്ഷണം.
ചെലവ് വർധിച്ചതിനാൽ നേരിട്ട് ഫാക്ടറിയിൽ പോയി സ്വന്തം ബ്രാൻഡിൽ കുളിർമ രാമച്ചമെന്ന പേരിൽ ബാഗ് നിർമിച്ച് അതിലായി പീന്നീട് കൃഷി. രാമച്ചത്തിന്റെ വേരുകൾക്ക് മാത്രമല്ല തൈലം, വിത്ത് തട, ഓലകൾ എല്ലാറ്റിനും നല്ല മാർക്കറ്റുണ്ട്. ഒരു ചെടിയിൽനിന്ന് ശരാശരി 300 ഗ്രാം രാമച്ച വേരുകൾ ലഭിക്കും. ഒരു ക്വിന്റൽ വേരുകൾ വാറ്റിയെടുത്താൽ 1.5 കിലോ രാമച്ച തൈലം ലഭിക്കും. 32,000 രൂപയോളം വിലയുണ്ട് ഒരു കിലോ രാമച്ച തൈലത്തിന്.
ഒരു സെന്റ് സ്ഥലത്ത് 300 ചെടികൾ ബാഗിലാക്കി നടാനാകും. ഒരു ചെടി ബാഗിലാക്കി നടാൻ 25 രൂപയോളമാണ് ചെലവ്. വേരുകൾ മാത്രമായി വിറ്റാൽ പോലും കിലോയ്ക്ക് 300 രൂപ ലഭിക്കും. വാറ്റിയെടുത്ത വേരുകൾ കൂളർ, ഹെർബൽ ചവട്ടികൾ, വിശറികൾ തുടങ്ങി നിരവധി വസ്തുക്കളുടെ നിർമാണത്തിനായി ഉപയോഗിക്കാറുണ്ട്.
വിത്തുതടകൾക്ക് രണ്ടു രൂപയോളം വില ലഭിക്കുന്നുണ്ട്. അലങ്കാര ചെടിയായും ഉപയോഗിക്കാം.വന്യമൃഗശല്യമുള്ളിടത്തും കൃഷി ചെയ്യാം എന്നൊരു പ്രത്യേകതയുമുണ്ട്.
നട്ട് പത്തു മാസമായാൽ വിളവെടുക്കാം. വലിയ വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. വരുംതലമുറയ്ക്ക് രാമച്ച കൃഷി ഒരു പ്രചോദനമാകണമെന്നതാണ് ശശീന്ദ്രന്റെ ആഗ്രഹം.