അബുദാബി ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടൂത്തു. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഇദ്ദേഹം രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്.
2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് മുഹമ്മദ്, അബുദാബിയുടെ 17–ാമത്തെ ഭരണാധികാരി കൂടിയാകും. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഫെഡറൽ സുപ്രീം കൗൺസിൽ ഇന്നു വിളിച്ചുചേർക്കുകയായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പിനു യോഗ്യത നേടുന്നതിനു മുൻപ് അഞ്ചു വർഷത്തേയ്ക്ക് ഷെയ്ഖ് മുഹമ്മദ് അധികാരം വഹിക്കും. 2005 ജനുവരി മുതൽ യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.