പേരാവൂർ(കണ്ണൂർ ): വിവാഹ വസ്ത്രമണിഞ്ഞ് ബി.എ.അവസാന വർഷ പരീക്ഷയുടെ ‘വിമൻസ് റൈറ്റിംങ്ങ് ‘ പരീക്ഷയെഴുതിക്കഴിഞ്ഞ് ഹസ്ന നേരെ പോയത് കല്യാണ പന്തലിലേക്ക്.ബിരുദ പരീക്ഷയെക്കാൾ മഹത്തായ കല്യാണ പരീക്ഷയെ മനം കൊണ്ട് എഴുതി ജയിക്കാനാണ് വ്യാഴാഴ്ച ഹസ്നയുടെ കോളേജും കല്യാണ വീടും സാക്ഷ്യം വഹിച്ചത്.
എടത്തൊട്ടി ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി.എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിനിയാണ് വിളക്കോട് ചാക്കാട് സ്വദേശിനി ഫാത്തിമത്തുൽ ഹസ്ന. ഒന്നര വർഷം മുൻപാണ് ഹസ്നയുടെയും കാവുമ്പടി സ്വദേശിയും സൗദിയിൽ ജോലിയുമുള്ള സൽമാൻ്റെയും വിവാഹ നിശ്ചയം നടന്നത്.
അവസാന വർഷ പരീക്ഷയുടെ തീയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് കല്യാണ തീയതി ബന്ധുക്കൾ ഉറപ്പിച്ചത്. ഇതനുസരിച്ച് വിദേശത്ത് നിന്ന് വരനും അടുത്ത ബന്ധുക്കളും നാട്ടിലെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് പരീക്ഷാ തീയ്യതി അധികൃതർ പ്രഖ്യാപിച്ചത്.യൂണിവേഴ്സിറ്റി പരീക്ഷയായതിനാൽ കല്യാണദിവസം പരീക്ഷക്ക് ശേഷം കല്യാണ ചടങ്ങ് നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
ചാക്കാടിലെ ഷംസുദീൻ്റെയും സൗദത്തിൻ്റെയും മകളാണ് 21-കാരി ഹസ്ന. ഡിപോൾ കോളേജിലെ യൂണിയൻ മെമ്പർ കൂടിയാണ്. കാവുമ്പടി പാറയിൽ വീട്ടിൽ അബ്ദുൾ ഖാദറിൻ്റെയും സുബൈദയുടെയും മകനാണ് സൽമാൻ.
ഡിപോൾ കോളേജ് പ്രിൻസിപ്പൽ പീറ്റർ ഓരോത്തും മറ്റ് അധ്യാപകരും സഹപാഠികളും ചേർന്ന് പരീക്ഷക്ക് ശേഷം ഹസ്‌നയെ ആശംസകൾ നേർന്ന് കല്യാണപ്പന്തലിലേക്കു അയക്കുകയായിരുന്നു.