ഇരിട്ടി : നിർദ്ധന ആദിവാസി കുടുംബങ്ങളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യംവെച്ച് നൽകുന്ന കേന്ദ്ര ഗവർമെന്റിന്റെതടക്കം കോടികളുടെ ഫണ്ടുകൾ പാഴാക്കിക്കളയുമ്പോൾ നിരവധി കുടുംബങ്ങൾ കിടപ്പാടമില്ലാതെ കഴിയേണ്ടി വരുന്ന കേരളത്തിലെ പല കോളനികളുടെയും അവസ്ഥ സങ്കടകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. മീത്തലെ പുന്നാട് ഗ്രാമസേവാസമിതിയും, അർജുന കലാ- കായിക വേദിയും ചേർന്ന് മഠംപറമ്പ് കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി. ഭൂമിയുണ്ടായിട്ടും രേഖകളൊന്നുമില്ല എന്ന തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞുകൊണ്ടാണ് ഇവർക്കർഹതപ്പെട്ട സഹായങ്ങൾ അധികൃതർ നിഷേധിക്കപ്പെടുന്നത്. ഇത്തരം നീതി നിഷേധങ്ങൾക്ക് വിധേയമായി മഠം പറമ്പ് കോളനിയിൽ കുറെ അംഗങ്ങളുള്ള ഒരു കുടുംബം ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നത് കണ്ടാണ് പുന്നാട് ഗ്രാമസേവാ സമിതിയും അർജ്ജുന കലാകായികവേദിയും ഇവർക്ക് സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. മീത്തലെ പുന്നാട് മേഖലയിൽ സമൂഹത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഇത്തരം ജനവിഭാഗങ്ങളെ ചേർത്തുപിടിക്കാനുള്ള മനസ്സുകാണിച്ച സംഘടനകളുടെ പ്രവർത്തനം സ്തുത്യർഹമാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ഇരിട്ടി നഗരസഭാ കൗൺസിലർ എ. കെ. ഷൈജു അധ്യക്ഷതവഹിച്ചു. ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, വനവാസി
കല്യാൺ ആശ്രമം സംസ്ഥാന സംഘടനാ സെക്രട്ടറി ജെ. എസ്. വിഷ്ണു, ഖണ്ഡ്കാര്യവാഹ് ഹരിഹരൻ, ഗ്രാമസേവാ സമിതി പ്രസിഡണ്ട് അതുൽ അരവിന്ദ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം. ആർ. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാൽ, സെക്രട്ടറി പി. വി. പുരുഷോത്തമൻ, കൺസിലർ സി. കെ. അനിത, കമല തുടങ്ങിയവർ സംസാരിച്ചു. 7 ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിച്ചത്.
previous post