കണ്ണൂർ: പന്ത്രണ്ട് മുതല്‍ 14 വയസുവരെയുള്ള കുട്ടികളിലെ കോവിഡ് വാക്സിന് വിതരണം ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. നിലവില്‍ ജില്ലയില്‍ 12 നും 14 നുമിടയിലുള്ള കട്ടികളില് ആദ്യ ഡോസ് 25.44 ശതമാനം പേരും രണ്ടാമത്തെ ഡോസ് 6.44 ശതമാനം പേരും സ്വീകരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാന ശരാശരിയിലും തുലോം കുറവാണിതെന്നും ഈ വിടവ് അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന് വിവിധ വകുപ്പുകളുടെ കൂട്ടായ സഹായം തേടും.12 നും 14 നും മിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബി വാക്സിനാണ് നല്‍കുന്നത്. ഒരു വയലില്‍ ചുരുങ്ങിയത് 20 പേര്‍ക്കുള്ള വാക്സിന് ഉള്ളതിനാല്‍ ഇരുപത് പേരടങ്ങിയ കുട്ടികളുടെ സംഘത്തിന് വാക്സിന് നല്‍കുന്നതാണ് സൗകര്യപ്രദമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാക്സിന് എടുക്കാത്ത കുട്ടികള്‍ അതാത് മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ വഴി അധ്യയന വര്‍ഷാരംഭത്തിന് മുമ്പ് വാക്സിന് സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് ലഭ്യമാക്കാന്‍ ഡിഡി എഡ്യൂക്കേഷന്‍ വഴി അതാത് സ്കൂള്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. സ്കൂളുകളില്‍ വാക്സിന് ക്യാമ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. ട്രൈബല്‍ മേഖലയില്‍ സ്പെഷല്‍ ഡ്രൈവ് നടത്താനും തീരുമാനിച്ചു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി. സന്തോഷ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
previous post