നിടുംപൊയിൽ – ചന്ദനത്തോട് ചുരം റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചു. വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു ഈ 12. 400 കിലോമീറ്റർ റോഡിന്റെ ഭാഗം. 15 വർഷങ്ങൾക്ക് മുൻപ് മെക്കാഡം ടാറിംങ്ങ് നടത്തിയതിന് ശേഷം ഒരു നവീകരണ പ്രവർത്തിയും ചെയ്തിരുന്നില്ല. പതിനഞ്ച് വർഷത്തിനിടയിൽ ഉണ്ടായ വാഹനപ്പെരുപ്പവും, ചരക്ക് വാഹനങ്ങളുടെ ടണ്ണേജ് വഹിക്കാനുള്ള കപ്പാസിറ്റിയും, വയനാട്ടിലേക്ക് ദിനംപ്രതി കണ്ണൂർ ജില്ലയിൽ നിന്ന് ചുരം വഴി കരിങ്കൽ ഉൽപ്പന്നങ്ങളുമായി അമിതഭാരവും കയറ്റി കടന്ന്പോകുന്ന നൂറ് കണക്കിന് ടോറസ് വാഹനങ്ങൾ, രണ്ട് പ്രളയകാലത്തെ അതിശക്തമായ മഴ, ഇവയെല്ലാം കൂടി ആയപ്പോൾ റോഡിൻ്റെ പ്രതലം പൂർണ്ണമായും തകരുകയായിരുന്നു.
നിരവധി നിവേദനങ്ങൾ, പരാതികൾ എല്ലാം ഉണ്ടായി. ചുരം ഡിവിഷൻ നിർത്തലാക്കിയപ്പോൾ ഇറക്കിയ സർക്കാർ ഉത്തരവിൻ്റെ സാങ്കേതിക പിഴവിൽ തട്ടി നിൽക്കുകയായിരുന്നുനവീകരണം. ഇപ്പോഴത്തെ കണിച്ചാർ പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാം സിപിഎം ഏരിയ സെക്രട്ടറി അഡ്വേ: എം. രാജൻ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണൂർ ജില്ലക്കാരനായ ശബരീഷ് കുമാർ ചീഫ് എഞ്ചിനീയറെ വിളിച്ച് നിർദേശങ്ങൾ കൊടുത്തു. റോഡിൻ്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കാൻ സ്പെഷ്യൽ ഓർഡറും. 29 ന് നവീകരണ പ്രവർത്തികൾ ആരംഭിച്ചു.
ചുരം ഡിവിഷൻ നിർത്തലാക്കി റോഡ് കണ്ണൂർ പൊതുമരാമത്ത് ഡിവിഷന് കൈമാറിയപ്പോഴുണ്ടായ സാങ്കേതിക പിഴവും പരിഹരിച്ച് മഴ മാറുന്നതോടുകൂടി ചുരം റോഡ് പൂർണ്ണമായും പുതുക്കി പണിയുന്നതിനും, സംരക്ഷണ പ്രവർത്തികൾ നടത്തുന്നതിനുമുള്ള തീരുമാനമായതായി ജിമ്മി എബ്രഹാം അറിയിച്ചു