തലശേരി: പെട്രോളിനും ഡീസലിനും വിലക്കുറവുള്ള മാഹിയിൽ നിന്നും കേരളത്തിലേക്ക് ദിനം പ്രതി കടത്തുന്നത് കോടികളുടെ ഇന്ധനം. മാഹി, പള്ളൂർ, പന്തക്കൽ മേഖലകളിലെ പന്പുകളിൽ നിന്നും ടാങ്കർ ലോറികളിലാണ് രാത്രിയുടെ മറവിൽ പെട്രോളും ഡീസലും കടത്തുന്നത്.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലേക്കാണ് വൻതോതിൽ നികുതി വെട്ടിച്ചുള്ള ഇന്ധനക്കടത്ത് നടത്തുന്നത്. നികുതി ഇളവോടു കൂടി മാഹിയിലെ പന്പുകളിൽ ലഭിക്കുന്ന ഇന്ധനം രാത്രിയിൽ പന്പുകളിലെ സംഭരണ ടാങ്കുകളിൽ നിന്ന് നേരിട്ട് ടാങ്കർ ലോറികളിലേക്ക് മോട്ടോർ വച്ച് അടിച്ചു കയറ്റിയാണ് കടത്ത്. വാഹന പരിശോധന സമയങ്ങളിൽ ഇന്ധന ടാങ്കറുകളെ സാധാരണ പരിശോധിക്കാതെ കടത്തി വിടുന്നത് മുതലെടുത്താണ് ഇന്ധന ക്കടത്ത്.
ഉച്ചകഴിഞ്ഞ് ടാങ്കറുകളിൽ മാഹി മേഖലയിലെ പന്പുകളിൽ എത്തിച്ച പെട്രോളും ഡീസലും മണിക്കൂറുകൾക്കുള്ളിൽ തീരുന്നതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇന്ധനം കടത്താനുപകയോഗിക്കുന്ന ടാങ്കറുകൾ രാത്രികളിൽ പന്പിലെത്തുന്നതോടെ പന്പുകൾക്കു മുന്നിൽ നോ സ്റ്റോക്ക് ബോർഡുകൾ പ്രത്യക്ഷപ്പെടുകയും ലൈറ്റുകൾ ഓഫാക്കുകയും ചെയ്യും.
തുടർന്ന് പന്പിലെ സംഭരണ ടാങ്കുകളിൽ നിന്ന് മോട്ടോർ വച്ച് ഇന്ധം നേരിട്ട് ടാങ്കറുകളിലേക്ക് നിറയ്ക്കും. പെട്രോളിന് മാഹിയിൽ കേരളത്തേക്കാൾ 13 രൂപ 33 പൈസയും ഡീസലിന് 11.94 പൈസയും കുറവായ സാഹചര്യത്തിലാണ് ഇന്ധനക്കടത്ത് നടക്കുന്നത്. ദിവസവും ഇത്തരത്തിൽ നിരവധി ടാങ്കറുകളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ഇതുവഴി സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കാനുകളിൽ പെട്രോൾ കടത്തുന്ന ചെറുസംഘങ്ങളും ഈ മേഖലയിൽ സജീവമാണ്. പെട്രോൾ കടത്തുന്ന സംഘത്തിന് സുരക്ഷയൊരുക്കാൻ പ്രത്യേക ഗുണ്ടാ സംഘങ്ങളും രംഗത്തുണ്ട്. മദ്യക്കടത്തിനും കോഴിക്കടത്തിനും പിന്നാലെയാണ് പെട്രോൾ മാഫിയയും ഇപ്പോൾ സജീവമായിട്ടുള്ളത്.