ദുബായ്∙ ഇന്ത്യ- യുഎഇ ബന്ധത്തിൽ നാഴികക്കല്ലാകുമെന്ന് കരുതുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ്) നിലവിൽവന്നു. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ആദ്യ കയറ്റുമതി ഇന്ന് രാവിലെ ആറിന് ദുബായിലെത്തും. ആഭരണങ്ങളാണ് ആദ്യഘട്ടത്തിൽ അയച്ചത്. ദുബായ് വിമാനത്താവളത്തിൽ യുഎഇയിലെ വ്യവസായ പ്രതിനിധികളും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇത് ഏറ്റുവാങ്ങും. വിവിധ മേഖലകളിൽ വിദഗ്ധരായ 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിനു വഴിയൊരുക്കുന്ന കരാർ പ്രകാരം, ഭക്ഷ്യവസ്തുക്കൾ, ചികിത്സാ ഉപകരണങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ ഇനി ഇളവുണ്ടാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 4.5 ലക്ഷം കോടി രൂപയിൽ നിന്ന് അഞ്ചു വർഷത്തിനകം 7.5 ലക്ഷം കോടി രൂപയാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ ശേഖരിച്ച് ഏകീകൃത സംവിധാനം വഴി കയറ്റുമതിക്ക് അവസരമുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഉപഭരണാധികാരിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനും കഴിഞ്ഞ ഫെബ്രുവരിയിലാണ് കരാർ ഒപ്പുവച്ചത്.