വര്‍ഷങ്ങള്‍ക്കുശേഷം റംസാന് കാലത്ത് തിയറ്ററുകളെ ഉണര്‍ത്തി മലയാള ചിത്രങ്ങള്‍. കഴിഞ്ഞ മൂന്നുവര്‍ഷക്കാലവും മഹാമാരിയും പ്രളയവും കൊണ്ടുപോയ ഉത്സവകാല കളക്ഷന്‍ തിരികേ കൊണ്ടുവരികയാണു പുതിയ ചിത്രങ്ങള്‍.
മലയാള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.മധു-മമ്മൂട്ടി-എസ്.എന്‍.സ്വാമി എന്നിവര്‍ ഒന്നിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ 5 ദി ബ്രെയിന്‍’ ഇന്നലെ തിയറ്ററുകളില്‍ എത്തി. ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചതോടെ തിയറ്ററുകള്‍ക്കു മുന്നില്‍ വീണ്ടും ‘ഹൗസ്ഫുള്’ ബോര്‍ഡുകള്‍ തൂങ്ങിത്തുടങ്ങി.
ആര്‍ആര്‍ആര്‍, കെജിഎഫ് തുടങ്ങി ഇതര ഭാഷാചിത്രങ്ങള്‍ തീര്‍ത്ത പ്രകമ്പനം പൂര്‍വാധികം ശക്തിയില്‍ സേതുരാമയ്യരിലൂടെ കേരളക്കര ഏറ്റവാങ്ങുമെന്നാണു തിയറ്ററില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. ഒരു മന്ത്രിയുടെ മരണവും തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളുമാണ് അഞ്ചാം ഭാഗത്തിൽ സിബിഐ അന്വേഷിക്കുന്നത്. നോമ്പുകാലത്തും അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് മികച്ചനേട്ടം കൈവരിക്കാനായി.
ആദ്യ നാലുഭാഗങ്ങളേതുപോലെ അഞ്ചാം ഭാഗവും കാണികളെ തിയറ്ററുകളില്‍ പിടിച്ചിരുത്തുന്നതാണെന്നാണു റിപ്പോര്‍ട്ടുകള്‍. സിബിഐ ചിത്രങ്ങളുടെ ട്രേഡ് മാര്‍ക്കായ സസ്പെന്സില് തീര്‍ത്ത ക്ലൈമാക്സ് രംഗങ്ങള്‍ സിബിഐ -5-ലും നിറഞ്ഞ കൈയടി ഏറ്റുവാങ്ങുന്നുണ്ട്. ഒടിടി പ്ലാറ്റ് ഫോമുകളുടെ കാലത്ത് വലിയ പ്രേക്ഷക പ്രതീക്ഷയോടെ എത്തിയ ചിത്രം തിയറ്ററുകളില്‍ ചലനമുണ്ടാക്കിയതോടെ കൂടുതല്‍ മലയാളം സിനിമകള്‍ തിയറ്ററുകള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയാണു തിയറ്റര്‍ ഉടമകള്‍ പങ്കുവയ്ക്കുന്നത്.
മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗചിത്ര അപ്പച്ചന്റെ നിര്‍മാണരംഗത്തേക്കുള്ള ശക്തമായ തിരിച്ചുവരവുകൂടിയാകുകയാണ് ഈ ചിത്രം. പെരുന്നാള്‍ ചിത്രങ്ങളായി എത്തിയ പൃഥിരാജ് -സുരാജ് ടീമിന്റെ ജനഗണമന, സത്യന് അന്തിക്കാട് -ജയറാം ചിത്രം മകള്‍ എന്നിവയും തിയറ്ററുകളിലുണ്ട്. മലബാറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന റംസാന് കാലത്ത് തിയറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും സന്തോഷം പകരുന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.