മെയ് ദിനം– ഈദുൽ- ഫിത്തർ അവധി പ്രമാണിച്ച് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മൂന്നാർ സന്ദർശനത്തിനെത്തി. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ നൂറ്കണക്കിന് പേരാണെത്തിയത്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും ഹൈഡൽ ടൂറിസവും ഡിടിപിസിയും ഒരുക്കിയിയ ബോട്ടിങ് സെന്ററിലും ടൂറിസ്‌റ്റുകളുടെ നീണ്ട നിരയാണ്.
സംസ്ഥാനത്തിനു പുറമെ തമിഴ്നാട്ടിൽനിന്നും നിരവധിപേർ മൂന്നാറിലെത്തി. ചുട്ടുപൊള്ളുന്ന വെയിലിൽനിന്നും ആശ്വാസം ലഭിക്കുന്നതിന് മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾക്ക് സന്ധ്യനേരത്തെ പ്രകൃതിയും കുളിരും കാഴ്ചകളും അവിസ്മരണീയമായി.
ഭൂരിഭാഗം റിസോർട്ടുകളും ഹോം സ്‌റ്റേകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഡിടിപിസിയുടെ നേതൃത്വത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 10 ദിവസത്തെ പുഷ്പമേള ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.