രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്‌ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങൾ എങ്ങനെ കുറക്കുമെന്നും ധനമന്ത്രി ചോദിച്ചു.
കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. കേന്ദ്രം പിരിക്കുന്ന സർ ചാർജും സെസും അവർ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം.
സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്‌ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകൾ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാൾ രാഷ്‌ട്രീയം പറയാൻ പാടില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാന സർക്കാരുകൾ എക്‌സൈസ് തീരുവ കുറയ്‌ക്കാത്തത് മൂലം സാധാരണക്കാരന് വലിയ ദുരിതമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. തമിഴ്‌നാട്, പശ്ചിമബംഗാൾ, തെലങ്കാന, മഹാരാഷ്‌ട്ര, കേരളം, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നവംബറിൽ നികുതി കുറയ്‌ക്കാൻ തയ്യാറിട്ടില്ലെന്നും അവർ ഇപ്പോൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.