തമിഴ്നാടിന് ആശങ്കയുടെ ദിനങ്ങൾ സമ്മാനിച്ചു കോവിഡ് തിരികെ വരികയാണെന്നു സൂചന. മദ്രാസ് ഐഐടിയിൽ കോവിഡ് ബാധിച്ച വിദ്യാർഥികളുടെ എണ്ണം കുതിച്ചുയർന്നു. 32 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഐഐടിയിൽ മാത്രം 111 വിദ്യാർഥികൾക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണനും ചെന്നൈ സോണൽ മെഡിക്കൽ ഓഫീസർ ഡോ. ആൽബിയും ഇൻസ്റ്റിറ്റ്യൂട്ടിലെത്തി വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ചു. കാമ്പസിലെ വിദ്യാർഥികളുടെ ആരോഗ്യം നിരീക്ഷിക്കാനും സാമൂഹിക അകലം പാലിക്കാനും രാധാകൃഷ്ണൻ നിർദേശിച്ചു.
കോവിഡ് -19ന്‍റെ നാലാം തരംഗമാണോയെന്ന ആശങ്കകൾക്കിടയിൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെർച്വൽ മീറ്റിംഗിൽ പൊതുജനങ്ങൾ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു. ഏതു സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും സ്റ്റാലിൻ പറഞ്ഞു.
മദ്രാസ് ഐഐടിയിൽ എല്ലാ ആരോഗ്യക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകിയതായി ഉറപ്പാക്കിയിട്ടുണ്ട്. മദ്രാസ് ഐഐടി മൂന്നു കോവിഡ് തരംഗങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ആ പരിചയം ഈ പ്രതിസന്ധിയെയും മറികടക്കാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.