സർവീസ് ആരംഭിച്ചതുമുതൽ അജൻഡവച്ച് നടത്തിയ മാധ്യമ കുപ്രചാരണത്തിൽ തകരാതെ കെഎസ്ആർടിസി- സ്വിഫ്റ്റ്. പത്ത് ദിവസംകൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടിയാണ് സ്വിഫ്‌റ്റ് നേട്ടം കൊയ്‌തത്.
ചുരുങ്ങിയ ദിവസംകൊണ്ട് ദീർഘദൂര യാത്രക്കാരുടെ ഇഷ്ടവണ്ടിയായതിന്റെ തെളിവാണിത്. 1,26,818 കിലോ മീറ്ററാണ് സർവീസ് നടത്തിയത്. 61,71,908 രൂപ ടിക്കറ്റ് ഇനത്തിൽ ലഭിച്ചു. എസി സ്ലീപ്പർ ബസിൽനിന്ന് 28,04,403 രൂപയും എസി സീറ്ററിന് 15,66,415 രൂപയും നോൺ എസി സർവീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവിൽ 30 ബസുണ്ട്. എസി സ്ലീപ്പർ സർവീസിലെ എട്ട് ബസും ബംഗളൂരുവിലേക്കാണ്. എസി സീറ്റർ ബസ് പത്തനംതിട്ട–-ബംഗളൂരു, കോഴിക്കോട്-–-ബംഗളൂരു, തിരുവനന്തപുരം-–- കോഴിക്കോട് റൂട്ടിലുമാണ് ഓടുന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എസി ബസ് സർവീസ്. കൂടുതൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് 100 ബസ് കൂടി സർവീസ് നടത്തും.