മൂന്നാഴ്ചയ്ക്കുള്ളിൽ തലശ്ശേരി പോലിസ് രണ്ടാം ഗുണ്ടയെയും കാപ്പയിൽ കുടുക്കി അറസ്റ്റ് ചെയ്തു. ലോട്ടസ് ടാക്കീസിനടുത്ത നടമ്മൽ ഹൗസിൽ ഷിജിൻ ബാബു എന്ന ജിങ്കനാണ് (28) അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനും, പിടികിട്ടാപ്പുള്ളിയുമാണ് ജിങ്കനെന്ന് പോലീസ് പറഞ്ഞു. പോലീസ് തിരയുന്നത് മനസിലാക്കിയ യുവാവ് നാട്ടിൽ നിന്നും മുങ്ങി തമിഴ്നാട്ടിൽ പൊങ്ങിയതോടെയാണ് പിന്തുടർന്നെത്തിയ അന്വേഷണ സംഘം ചിന്ന സേലത്തിനടുത്ത് വച്ച് പിടികൂടിയത്. മൂന്നാഴ്ചമുൻപെ ചിറക്കര സ്വദേശി മുഹമ്മദ് ഒനാസി (35)നെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജില്ലയിൽ കടക്കരുതെന്ന വ്യവസ്ഥയിൽ നാടുകടത്തലാണ് കാപ്പയിലെ പ്രധാന നടപടി. സാമൂഹ്യ വിരുദ്ധ പ്രവർത്തനവും ക്വട്ടേഷൻ ആക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ 912 പേർ ഗുണ്ടാ പട്ടികയിലുണ്ടെന്നാണ് വിവരം – തലശ്ശേരി മേഖലയിൽ മാത്രം ഇതിൽ പെട്ടവരുടെ എണ്ണം 60 ഓളം വരുമെന്നറിയുന്നു. പലരും രാഷ്ട്രീയ അക്രമ കേസുകളിലുള്ളവരാണ്. ഇടക്കാലത്ത് പാർട്ടിയെ മറികടന്ന് മറ്റു പല ബിസിനസുകളിലും ഏർപ്പെട്ട് കേസുകളുടെ എണ്ണം കൂടിയവരുമുണ്ട്.