കൊച്ചി ∙ നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നുച്ചയ്ക്ക് 1.45ന് വിധി പറയും. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെടുന്ന ഹർജി, ജസ്റ്റിസ് സിയാദ് റഹ്മാനാണു പരിഗണിക്കുന്നത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ. .
കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലന്നുമാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഈ മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദശിച്ചു. എന്നാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചു.
ഈ അപേക്ഷയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇന്നു തീരുമാനമെടുക്കും. ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നടിയെ ആക്രമിച്ച കേസും വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണയും തടയണമെന്ന സൂരജിന്‍റെ ഹര്‍ജിയിലും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഇടക്കാല ഉത്തരവിടും.