റിസർവേഷനില്ലാത്ത കോച്ചുകൾ എല്ലാ ട്രെയിനിലും പുനഃസ്ഥാപിക്കാൻ ഇനിയും മാസങ്ങളെടുക്കും. മെയ് ആദ്യവാരത്തോടെ ഇവ പൂർണമായും പുനഃസ്ഥാപിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നതെങ്കിലും പല ട്രെയിനിലും റിസർവേഷൻ ജൂൺ അവസാനംവരെ തുടരുകയാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇല്ലാതാക്കിയ അൺറിസർവ്‌ഡ് കോച്ചുകൾ പുനഃസ്ഥാപിക്കാൻ മാർച്ച് ആദ്യവാരമാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ, നിയന്ത്രണങ്ങൾ നീക്കിയതോടെ ഇറക്കിയ ഈ ഉത്തരവിനുശേഷവും അൺറിസർവ്‌ഡ് കോച്ചുകളിൽ റിസർവേഷൻ തുടരുന്നു. പല ദീർഘദൂര ട്രെയിനിലും മെയ് പകുതിവരെ സീറ്റ് റിസർവ് ചെയ്യാം. കൊച്ചുവേളി–- ലോക്‌മാന്യതിലക്, കൊച്ചുവേളി–- കോർബ തുടങ്ങിയ ചില ട്രെയിനുകളിൽ ഇത് ജൂൺ 27 വരെയാണ്. അതിനുശേഷം മാത്രമേ ഇവയിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം പുനഃസ്ഥാപിക്കൂ. കേരളത്തിൽ ഹ്രസ്വദൂര യാത്രക്കാർ കൂടുതലും ഉപയോഗിക്കുന്ന വേണാട്, പരശുറാം എന്നിവയിലടക്കം മെയ് മൂന്നുവരെ റിസർവേഷൻ അനുവദിച്ചിട്ടുണ്ട്.
പുനഃസ്ഥാപിച്ചവയിൽ അൺറിസർവ്‌ഡ് കോച്ചുകൾ ഇല്ലാത്തതും പാസഞ്ചർ, മെമു സർവീസുകൾ വീണ്ടും ആരംഭിക്കാത്തതും യാത്രികരെ ബുദ്ധിമുട്ടിക്കുന്നെന്ന് ട്രെയിൻ യാത്രക്കാരുടെ സംഘടന ‘ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ സെക്രട്ടറി ജെ ലിയോൺസ് പറഞ്ഞു. യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന പല പാസഞ്ചറും മെമുവും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഉള്ളവയിൽ എക്‌സ്‌പ്രസ് നിരക്കും ഈടാക്കുന്നു. നിർത്തലാക്കിയ സ്റ്റോപ്പുകളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ലിയോൺസ് പറഞ്ഞു.