കോവിഡ് ഭീതി പൂർണമായും മാറിനിന്ന ഇത്തവണത്തെ വിഷു കളറാക്കാൻ നാട് മൊത്തം നഗരത്തിലേക്ക്. അവശ്യസാധനങ്ങൾ വാങ്ങാനും വിഷുക്കോടി വാങ്ങാനുമായി ജനങ്ങൾ നഗരത്തിലേക്ക് ഒഴുകുകയാണ്. രണ്ടാഴ്ചയായി കണ്ണൂർ നഗരത്തിലെ വൈകുന്നേരങ്ങൾ ജനനിബിഡമാണ്. കണ്ണൂർ പൊലീസ് മൈതാനിയിൽ സർക്കാർ വാർഷികത്തിന്റെ ഭാഗമായൊരുക്കിയ എന്റെ കേരളം പ്രദർശനവും പാർടി കോൺഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിൽ ഒരുക്കിയ ചരിത്ര പ്രദർശനവുമായിരുന്നു പ്രധാന ആകർഷണകേന്ദ്രം. ചരിത്ര പ്രദർശനം പത്തിന് സമാപിച്ചെങ്കിലും സർക്കാർ വാർഷിക പ്രദർശനത്തിന് ഇപ്പോഴും ജനത്തിരക്കേറുകയാണ്. വിവിധ വകുപ്പുകളിൽ കാണാനും അറിയാനും ഏറെയുണ്ട്. കൂടാതെ വിഷുവിപണ മേളകളെല്ലാം സർക്കാർ പ്രദർശനത്തിനുള്ളിലാണ് ഇത്തവണ ഒരുക്കിയത്. കൈത്തറി മേളയും ദിനേശ് മേളയും കാർഷിക വിപണന മേളയുമെല്ലാം ഇതിനുള്ളിലുണ്ട്.
ചെറുകിട സംരംഭകരുടെ വിപണനമേള ഇത്തവണ സ്റ്റേഡിയം കോർണർ പരിസരത്താണ് നടക്കുന്നത്. റെഡിമെയ്ഡ് വസ്ത്രനിർമാണ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഇവിടെയുള്ളത്. സ്റ്റേഡിയം പരിസരം മുഴുവൻ വഴിയോരക്കച്ചവടക്കാരുടെ വിപണനം തകൃതിയാണ്. വസ്ത്രങ്ങളും അടുക്കള ഉപകരണങ്ങളും മൺകലങ്ങളും സ്റ്റേഡിയം പരിസരത്ത് നിറഞ്ഞിരിക്കുകയാണ്. പടക്ക വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്. കുടുംബമൊത്ത് വിഷു കെങ്കേമമാക്കാനുള്ള തിരക്കുകകളിലാണ് നാട്.