മാർച്ചിലെ ശമ്പളം വിതരണം ചെയ്യാത്തതടക്കം വിഷയങ്ങൾ ഉയർത്തി കെഎസ്‌ആർടിസി ജീവനക്കാർ 28ന് സൂചനാ പണിമുടക്ക് നടത്തും. കെഎസ്‌ആർടിഇഎ (സിഐടിയു)യുടെ നേതൃത്വത്തിലാണ് പണിമുടക്ക്. എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം നൽകുമെന്ന മന്ത്രിതലത്തിലുണ്ടാക്കിയ കരാർ ലംഘിച്ചെന്നും വിഷു, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളായിട്ടും മാർച്ചിലെ ശമ്പളം നൽകാത്തത് കടുത്ത അനീതിയാണെന്നും അസോസിയേഷൻ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാസവരുമാനം 150 കോടിയിലെത്തിയിട്ടും ശമ്പളം നൽകാത്തത് പ്രതിഷേധാർഹമാണ്. സർവീസുകൾ കാര്യക്ഷമമാക്കി വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ മാനേജ്‌മെന്റ് പരിഗണിച്ചില്ല. എംപാനൽ ജീവനക്കാരെ സംരക്ഷിക്കുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല.
കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ എംപാനൽ ജീവനക്കാരെ നിയോഗിക്കുമെന്ന വാഗ്‌ദാനവും ലംഘിച്ചു. ഡയറക്ടർ ബോർഡിൽനിന്ന് തൊഴിലാളി പ്രതിനിധിയെ ഒഴിവാക്കിയതുൾപ്പെടെയുള്ള വിഷയങ്ങൾകൂടി ഉയർത്തിയാണ് പണിമുടക്ക്.
പണിമുടക്കിനു മുന്നോടിയായി വ്യാഴാഴ്‌ചമുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസിനു മുന്നിലും അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും. 19ന് സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിൽനിന്നും ജീവനക്കാരെ പങ്കെടുപ്പിച്ച് ചീഫ് ഓഫീസ് ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി എസ് വിനോദ്, വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്‌ണൻ, ട്രഷറർ പി ഗോപാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.