ഇരിട്ടി : ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ ഒറ്റ മണിക്കൂറിനുള്ളിൽ കുടുങ്ങിയത് നിയമം ലംഘിച്ച 45 വാഹനങ്ങൾ. മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ രാത്രികാലങ്ങളിലുള്ള വാഹന പരിശോധനയുടെ ഭാഗമായാണ് ഇരിട്ടി മേഖലയിലും പരിശോധന നടത്തിയത്.
ഇരിട്ടി ടൗൺ, ജബ്ബാർകടവ്, കീഴൂർ എന്നിവിടങ്ങളിൽ നടത്തിയ വാഹനപരിശോധനയിലാണ് 45 വാഹന ഡ്രൈവർമാർക്കെതിരേ പിഴ ഈടാക്കിയത്. പെർമിറ്റ്, ഇൻഷ്വറൻസ്, ലൈസൻസ് എന്നിവ ഇല്ലാതെയും അശ്രദ്ധമായും വാഹനം ഓടിക്കുക, മൾട്ടികളർ ലൈറ്റുകൾ സ്ഥാപിച്ചതടക്കമുള്ള നിയമലംഘനത്തിനെതിരേയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
രാത്രികാലങ്ങളിൽ പൊതുനിരത്തിൽ അപകടം ഇല്ലാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഫോക്കസ് ആരംഭിച്ചത്.
ഇരിട്ടി ജോയിൻറ് ആർടിഒ എ.സി. ഷീബയുടെ നിർദേശപ്രകാരം എംവിഐ വൈകുണ്ഠന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.കെ. ഷീജി, വി.ആർ. ഷനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.
പരിശോധന ഇനിയും തുടരും.