ഉപയോക്താക്കൾക്ക് എസ്എംഎസായി ബിൽ നൽകുന്നതു പാളിയതോടെ സ്പോട് ബില്ലിങ് സംവിധാനം ജല അതോറിറ്റി തിരികെക്കൊണ്ടുവരുന്നു. മീറ്റർ റീഡർമാർ വീടുകളിലെത്തി റീഡിങ് രേഖപ്പെടുത്തി ബിൽ നൽകുന്ന സംവിധാനമാണു വീണ്ടും നടപ്പാക്കുന്നത്. സ്പോട് ബില്ലിങ് ഉടൻ പുനരാരംഭിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ജല അതോറിറ്റി എംഡി എസ്.വെങ്കിടേസപതിക്കു നിർദേശം നൽകിയിട്ടുണ്ട്. 6 മാസം മുൻപാണു വാട്ടർ ബിൽ ഓൺലൈൻ വഴിയാക്കിയത്.2 മാസത്തിലൊരിക്കൽ മീറ്റർ റീഡർമാർ വീടുകളിലെത്തി ബില്ലിന്റെ പ്രിന്റൗട്ട് നൽകുന്നതായിരുന്നു സ്പോട്ട് ബില്ലിങ് സംവിധാനം. ഓൺലൈനിലേക്കു മാറിയതോടെ മീറ്റർ റീഡർമാർ റീഡിങ് ഷീറ്റിലെ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷം എസ്എംഎസിലൂടെ ബിൽ അയച്ചുകൊടുക്കുകയായിരുന്നു.
ഉപയോക്താക്കളിൽ പലർക്കും യഥാസമയം എസ്എംഎസ് ലഭിക്കുന്നില്ലെന്നും പലരുടെയും മൊബൈൽ നമ്പറുകൾ ജല അതോറിറ്റി രേഖകളിലില്ലെന്നും പരാതിയുയർന്നു. കുടിശികയുടെ പേരിൽ കണക‍്ഷൻ വിഛേദിക്കാൻ ജീവനക്കാർ എത്തുമ്പോഴാണ് ബിൽ അടച്ചില്ലെന്നതു പലരും അറിയുന്നത്. ചില ഉപയോക്താക്കളുടെ സാങ്കേതിക പരിജ്ഞാനക്കുറവും പ്രശ്നങ്ങൾക്കിടയാക്കി. അതോറിറ്റിയുടെ വരുമാനത്തിലും കുറവുണ്ടായി.
ചട്ടത്തിൽ പറയുന്നത്
ബില്ലുകൾ ഉപയോക്താക്കൾക്കു നേരിട്ടു കൈമാറണമെന്നും കണക‍്ഷൻ വിഛേദിക്കാനുള്ള നോട്ടിസ് കൂടിയാണ് ഇതെന്നും 1991ലെ കേരള വാട്ടർ അതോറിറ്റി (വാട്ടർ സപ്ലൈ) ചട്ടത്തിലെ 13(ഡി)യിൽ പറയുന്നു.