എന്റെ കേരളം’ മെഗാ എക്സിബിഷനിലെ കൊമേഴ്ഷ്യൽ, തീം സ്റ്റാളുകളിൽ 74. 08 ലക്ഷം രൂപയുടെ വിറ്റുവരവ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ മൂന്നിന് ആരംഭിച്ച സ്റ്റാളുകളിൽ ഏപ്രിൽ എട്ടു വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ വിൽപന വ്യവസായ വകുപ്പിന്റെ സ്റ്റാളുകളിലാണ്. 42. 86 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇതുവരെ വില്പന നടത്തിയത്. കൈത്തറി സ്റ്റാളുകളിൽ നിന്ന് 34. 65 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ ആറു ദിവസങ്ങളിലായി വിൽപന നടത്തി. കൈത്തറിയുടെ 19 സ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ എട്ടിന് 11. 33 ലക്ഷം രൂപയുടെ വിൽപനയാണ് കൈത്തറിയിൽ നടന്നത്. വിഷു അടുത്തതിനാൽ തിരക്ക് ഇനിയും കൂടാനാണ് സാധ്യത. വ്യവസായ വകുപ്പിന്റെ 15 എം എസ് എം ഇ സ്റ്റാളുകളിൽ നിന്നായി 8. 2 ലക്ഷം രൂപ വരവ് ലഭിച്ചു. ഏപ്രിൽ എട്ടിന് മാത്രമായി 1. 82 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചു.
കേരള ദിനേശിന്റെ സ്റ്റാളിൽ നിന്നും 11. 06 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതുവരെ വിറ്റഴിച്ചത്. തുണിത്തരങ്ങൾ, കുടകൾ, ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെട്ട അഞ്ചു സ്റ്റാളുകളാണ് ദിനേശിനുള്ളത്. ഏപ്രിൽ എട്ടിന് മാത്രമായി 3. 04 ലക്ഷം രൂപയുടെ വരവ് ലഭിച്ചു.
10. 75 ലക്ഷം രൂപയുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഫുഡ് കോർട്ടിൽ നിന്നും ഇതുവരെ വില്പന നടത്തി. ഇതിൽ 6. 05 ലക്ഷം രൂപ കുടുംബശ്രീ ഫുഡ് കോർട്ടിൽ നിന്നാണ്. കുടുംബശ്രീയുടെ മറ്റ് സ്റ്റാളുകളിൽ നിന്നും 5. 63 ലക്ഷം രൂപ ലഭിച്ചു. ആറളം ഫാം സ്റ്റാളിൽ നിന്ന് 1. 96 ലക്ഷം രൂപയും ടൂറിസം വകുപ്പ് സ്റ്റാളിൽ നിന്ന് 1. 81 ലക്ഷം രൂപയും ലഭിച്ചു. മറ്റു വകുപ്പുകളിലെ വിറ്റുവരവ്: വനം-വന്യജീവി വകുപ്പ് 77, 790 രൂപ, ക്ഷീര വകുപ്പ് 16, 880, തദ്ദേശ സ്വയംഭരണം 2840, ഗവ. ഐടിഐ കണ്ണൂർ 4, 910, കെസിസിപിൽ 15, 710, കൃഷി വിജ്ഞാൻ കേന്ദ്ര 16045, മേഖലാ കോഴി വളർത്തുകേന്ദ്രം, മുണ്ടയാട് 14040, കേരള ഫോക്‌ലോർ അക്കാദമി 13591.
ദിനംപ്രതി എക്സിബിഷനിലേക്കുള്ള ജനപ്രവാഹം വർധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ വിൽപന ഒന്നുകൂടി കനക്കും.