മുപ്പത്തൊന്നു വർഷംമുമ്പ് 1991 മാർച്ച് 31ന് മുഖ്യമന്ത്രി ഇ കെ നായനാർ തിരുവനന്തപുരം ടെക്‌നോപാർക്കിന് കല്ലിടുമ്പോൾ ഉയർന്നത് സിൽവർലൈനിന് സമാന എതിർപ്പ്. എതിർപ്പുകളെ പിഴുതെറിഞ്ഞാണ് കാര്യവട്ടം ക്യാമ്പസിലെ വൈദ്യൻകുന്നിൽ രാജ്യത്തെ ആദ്യ ഐടി പാർക്കിന് ഇ കെ നായനാർ അന്ന് കല്ലിട്ടത്.
ഐടി പാർക്ക് എന്ന ആശയം രാജ്യത്തിനുതന്നെ പരിചിതമല്ലാതിരുന്ന കാലത്താണ് ടെക്‌നോപാർക്കിന് തുടക്കം. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കിലൊന്നും ലോകത്തെ ഏറ്റവും വലിയ ഹരിത ഐടി പാർക്കിലൊന്നുമാണ് ടെക്‌നോ പാർക്ക്. 50 ഏക്കറിൽ ആരംഭിച്ച പാർക്ക് ഇന്ന് 766.8 ഏക്കറിലേക്ക് വ്യാപിച്ചു. എഴുപതിനായിരത്തോളം പേർക്ക് നേരിട്ട് ജോലി നൽകുന്ന മഹത്തായ സ്ഥാപനമായി. ലോകോത്തരമടക്കം അഞ്ഞൂറോളം ഐടി കമ്പനികളുണ്ടിവിടെ.
ഐടി പാർക്ക് എന്ന ആശയം കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേക്ക് വളർന്നു. ഈ വർഷത്തെ ബജറ്റിൽ കണ്ണൂരിലും കൊല്ലത്തും പുതിയ പാർക്കും ഐടി ഇടനാഴികളും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഏറ്റവും പ്രമുഖ ഐടി ഇടമായി കേരളം വളർന്നു. 10.33 ഏക്കറിൽ ഡിജിറ്റൽ സർവകലാശാല യാഥാർഥ്യമായി.
അമേരിക്കൻ സന്ദർശനവേളയിൽ ഐടി പാർക്ക് കണ്ട് സമാനമായത് കേരളത്തിലും വേണമെന്ന ഇ കെ നായനാരുടെ ദൃഢനിശ്ചയത്തിൽ നിന്നാണ് ടെക്‌നോപാർക്കിന്റെ പിറവി. കെ പി പി നമ്പ്യാരെന്ന വ്യവസായ ഉപദേഷ്ടാവിന്റെ ദീർഘവീക്ഷണവും വ്യവസായ മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയുടെ ഉറച്ച പിന്തുണയും അടിത്തറയായി. പ്രധാനമന്ത്രി പി വി നരസിംഹറാവു 1995 നവംബർ 18ന് പാർക്ക് രാജ്യത്തിനു സമർപ്പിച്ചു.