കേരള ഗ്രാമീൺ ബാങ്കിന്റെ മൂലധന പര്യാപ്തത ഉറപ്പാക്കാനായി സംസ്ഥാന വിഹിതമായ 94.12 കോടി രൂപ കേരളം നൽകി. പണം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ കേന്ദ്ര സർക്കാർ വിഹിതമായ 313.72 കോടി രൂപയും സ്‌പോൺസർ ബാങ്കായ കനറ ബാങ്ക് വിഹിതമായ 219.60 കോടി രൂപയും ലഭ്യമായി. 627.44 കോടി രൂപയാണ് ബാങ്കിന് ലഭിച്ചത്. ഇതോടെ മൂലധന പര്യാപ്‌തത 6.95ൽനിന്ന് 11 ശതമാനമായി ഉയർന്നു. ഈ അധിക മൂലധന നിക്ഷേപത്തിലൂടെ ബാങ്കിന്റെ വായ്‌പാ പ്രവർത്തനം ശാക്തമാകും.
കേരളത്തിന്റെ അടിസ്ഥാന മേഖലയിലെ സാമ്പത്തിക ആവശ്യം നിറവേറ്റുന്ന പൊതുമേഖലാ സ്ഥാപനമായി കേരള ഗ്രാമീൺ ബാങ്കിനെ തുടർന്നും പ്രയോജനപ്പെടുത്താനാകുന്നതാണ് ഈ ഇടപെടലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ദേശാഭിമാനിയോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന് 50 ശതമാനവും സ്‌പോൺസർ ബാങ്കിന് 35 ശതമാനവും കേരള സർക്കാരിന് 15 ശതമാനവുമാണ് ഗ്രാമീൺ ബാങ്കിലെ ഓഹരി. മൂലധനപര്യാപ്തത ഒമ്പതു ശതമാനമായി നിലനിർത്താൻ ഓഹരി പൊതുവിൽപ്പന വേണമെന്നടക്കം പ്രചാരണമുണ്ടായ സമയത്താണ് സംസ്ഥാന സർക്കാർ ഇടപെടൽ.