കോവിഡ് മരണത്തിൽ നഷ്ടപരിഹാരം തേടിയ വ്യാജ അപേക്ഷകൾ കണ്ടെത്താനുള്ള പരിശോധന കേരളത്തിലും നടത്താൻ സുപ്രീം കോടതിയുടെ അനുമതി. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ആകെ ലഭിച്ചതിന്റെ 5% അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്താനാണു തീരുമാനം. വ്യാജമെന്നു കണ്ടെത്തിയാൽ ദുരന്തനിവാരണ നിയമപ്രകാരം 2 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, കോവിഡ് ബാധിച്ച് മാർച്ച് 20നു മുൻപു മരിച്ചവരുടെ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ 60 ദിവസം പരിധി നിശ്ചയിച്ചു. ഇതിനു ശേഷമുള്ളവരുടെ കാര്യത്തിൽ 90 ദിവസം വരെ നൽകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.