18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇന്ത്യ കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് നൽകുന്നതു പരിഗണിക്കുന്നു. ലോകത്തിന്റെ പലഭാഗത്തും കേസുകൾ വർധിക്കുന്നതിനിടെയാണിത്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദഗ്ധ സമിതിയിലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതിക വിദഗ്ധ സമിതി ശുപാർശ നൽകിയാൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. വരുംദിവസങ്ങളിൽ രാജ്യാന്തര വിമാന സർവീസ് പൂർവസ്ഥിതിയിലാകുന്നതു കൂടി പരിഗണിക്കുമ്പോൾ ബൂസ്റ്റർ ഡോസ് നൽകുന്നതാണ് അഭികാമ്യം എന്നാണ് വിലയിരുത്തൽ.
നിലവിൽ, ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇവർ രണ്ടാം ഡോസ് എടുത്ത് 9 മാസം (39 ആഴ്ച) പിന്നിടുമ്പോൾ, നേരത്തെയെടുത്ത വാക്സീൻ തന്നെ കുത്തിവയ്ക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യവും സ്വകാര്യ ആശുപത്രികളിൽ പണമീടാക്കിയും ബൂസ്റ്റർ ഡോസെടുക്കാൻ സൗകര്യമുണ്ട്.