കണ്ണൂർ: പഴവർഗങ്ങളിൽനിന്നും മരച്ചീനി പോലുള്ള സാധാരണക്കാരന്റെ ഭക്ഷ്യപദാർഥങ്ങളിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാർനീക്കം എന്തു വിലകൊടുത്തും തടയാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് തലശേരി അതിരൂപത നിയുക്ത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനദ്രോഹ മദ്യനയത്തിനും മദ്യവ്യാപനത്തിനുമെതിരേ മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. മദ്യം സർവത്ര വ്യാപിപ്പിക്കാനുള്ള നീക്കം കേരളീയ പൊതുസമൂഹത്തിന് ഭീഷണിയായി തീർന്നിട്ടുണ്ട്. ധനസന്പാദനമാണ് ലക്ഷ്യമെങ്കിൽ മദ്യവും മയക്കുമരുന്നും ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ വരുത്തുന്ന വിപത്തുകൾ വലിയ നഷ്ടമാണ് സമൂഹത്തിന് ഉണ്ടാക്കുകയെന്നത് സർക്കാർ ഓർക്കണം. ജനങ്ങളോടൊപ്പം നിൽക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ മദ്യവ്യാപനത്തിന് മൗനാനുവാദം നൽകുന്നത് അവസാനിപ്പിക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ടി.പി. ആർ.നാഥ്, ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, പി.കെ.പ്രേമരാജൻ, ടി.കെ.ഡി.മുഴപ്പിലങ്ങാട്, ചന്ദ്രൻ മന്ന, കെ.പി.അബ്ദുൾ അസീസ്, കെ.ഹരീന്ദ്രൻ, കെ.പി.മുത്തലിബ്, പി. നാണി, മധു കക്കാട്, ഇ.കെ.ജോസ് എന്നിവർ പ്രസംഗിച്ചു. മദ്യനിരോധന പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ചവരും നിസ്തുല സേവനമനുഷ്ഠിച്ചവരുമായ ഐ.അരവിന്ദൻ, തോമസ് വരകുകാലായിൽ, പ്രഫ.എം.ജി.മേരി, ആഗ്നസ് ഇനാസ്, കവിയൂർ രാഘവൻ, സൗമി ഇസബൽ എന്നിവരെ മാർ ജോസഫ് പാംപ്ലാനി പൊന്നാട അണിയിച്ച് ആദരിച്ചു.