കണ്ണൂർ: വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ഭിന്നശേഷി കുടുംബങ്ങളെ വേണ്ടരീതിയിൽ പരിഗണിച്ചില്ലെന്ന് ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരിമിതി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ അവസ്ഥകൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരള സംസ്ഥാന പ്രസിഡന്റ് എം.പി. കരുണാകരൻ, ജനറൽ സെക്രട്ടറി ആർ. വിശ്വനാഥൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ആജീവനാന്തം പരാശ്രയത്താൽ മാത്രം ജീവിക്കാൻ കഴിയുന്ന വ്യക്തികളെ പരിരക്ഷിക്കുന്നതിനായി രക്ഷിതാക്കളിൽ ഒരാൾക്ക് പുറത്ത് ജോലിക്കുപോകാൻ കഴിയാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയുള്ളവർക്കുള്ള ആശ്വാസ കിരണം പദ്ധതിയിലെ കുടിശിക വിതരണം ചെയ്യുക, പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുക, പുതിയ അപേക്ഷകളിൻ മേൽ നടപടി സ്വീകരിക്കുക, ആശ്വാസ കിരണം പദ്ധതിയിലൂടെ നൽകുന്ന തുക ചുരുങ്ങിയത് തൊഴിലുറപ്പ് പദ്ധതിയിലെ ദിവസവേതനത്തിനു തുല്യമാക്കുക, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ ജീവിത നിലവാര സൂചികയ്ക്ക് അനുസരിച്ച് വർധിപ്പിക്കുക, രക്ഷിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാർക്ക് മുഴുവൻ ജില്ലകളിലും ആവശ്യമായ സമഗ്ര പുനരധിവാസ കേന്ദ്രങ്ങൾ (ചികിത്സ, വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ, രാപ്പകൽ സംരക്ഷണം തുടങ്ങിയ സൗകര്യങ്ങളോടുകൂടി) ആരംഭിച്ച് ആജീവനാന്ത സംരക്ഷണം ഉറപ്പാക്കുക, എല്ലാ പഞ്ചായത്തുകളിലും 18 വയസിനു മുകളിൽ പ്രായമുള്ള ബൗദ്ധിക ഭിന്നശേഷിക്കാർക്കായി ബിആർസികൾ തുടങ്ങുക, തൊഴിൽ പരിശീലനം നൽകുകയും തൊഴിൽ എടുത്ത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക, വാഹനങ്ങൾ വാങ്ങുന്പോൾ അംഗപരിമിതർക്ക് അനുവദിക്കുന്ന നികുതി ഇളവുകൾ ബൗദ്ധിക ഭിന്നശേഷി കുടുംബങ്ങൾക്കും നൽകുക. റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ജൻഡർ ബജറ്റിൽ ഭിന്നശേഷിക്കാർക്കായി ക്ഷേമപദ്ധതികൾ ഉൾപ്പെടുത്തുക,തുടങ്ങിയകാര്യങ്ങൾ നടപ്പാക്കണമെന്നും പരിവാർ കേരള ആവശ്യപ്പെട്ടു.
പ്രകടനപത്രികയിൽ പറഞ്ഞതുപോലെ ഭിന്നശേഷി സൗഹൃദ കേരളം എന്നതു യാഥാർഥ്യമാകണമെങ്കിൽ ഇക്കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും ഭിന്നശേഷി കുടുംബങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗമാണെന്നും എസ്സി, എസ്ടി വിഭാഗങ്ങൾക്ക് നൽകുന്നതുപോലെയുള്ള പ്രത്യേക പരിഗണന ഇത്തരം കുടുംബങ്ങൾക്കും നൽകണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും പരിവാർ കേരള ആവശ്യപ്പെട്ടു.
previous post