ചിൽഡ്രൻസ് ഹോമിൽ ഊഞ്ഞാൽ വേണമെന്ന കുരുന്നുകളുടെ ആവശ്യം ഉടനടി നിറവേറ്റി മന്ത്രി വീണാ ജോർജ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ആൺകുട്ടികളുടെ ഹോമിൽ അപ്രതീക്ഷിതമായി എത്തിയതായിരുന്നു മന്ത്രി. ഈ അവരത്തിലാണ് ഹോമിൽ ഉണ്ടായിരുന്ന ഊഞ്ഞാൽ നശിച്ച് പോയെന്നും പുതിയത് വേണമെന്നും കുട്ടികൾ ആവശ്യപ്പെട്ടത്.
ഉടൻ തന്നെ മന്ത്രി ഹോമിലെ ജീവനക്കാരോട് എത്രയും വേഗം ഒരു ഊഞ്ഞാലിട്ട് കൊടുക്കാൻ നിർദേശം നൽകുകയായിരുന്നു. ഊഞ്ഞാലിട്ട ശേഷം അക്കാര്യം തന്നെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഹോമിലെ മുതിർന്ന കുട്ടികൾ ചെറിയൊരു ജിമ്മാണ് ആവശ്യപ്പെട്ടത്. ജിം തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി വനിതശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്‌തു.
വെള്ളിമാട്കുന്നിലെ ജെൻഡർ പാർക്കിലെ സന്ദർശനത്തിന് ശേഷമാണ് മന്ത്രി ചിൽഡ്രൻസ് ഹോമിലെത്തിയത്. മന്ത്രി ഹോം പരിസരവും അടിസ്ഥാന സൗകര്യങ്ങളും അടുക്കളയിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ച് വിലയിരുത്തി.