അതിഥി തൊഴിലാളികൾക്കായി തൊഴിൽപരവും അല്ലാത്തതുമായ ഉപദേശങ്ങൾ നൽകാൻ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ അഞ്ച് ജില്ലകളിൽ കൂടി ആരംഭിക്കുന്നതിനുള്ള കമീകരണങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഒൻപതു ജില്ലകളിലാണ് ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. കൂടാതെ വനിതാ തൊഴിലാളികൾക്ക് പരാതികൾ നേരിട്ട് പറയുന്നതിനായി ലേബർ കമ്മീഷണറേറ്റിൽ സഹജാ കോൾ സെന്റർ പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് കുറഞ്ഞ വാടകയിൽ കുടുംബസമേതം താമസിക്കുവാനുള്ള ക്ലീൻ ആൻഡ് സേഫ് അക്കോമഡേഷൻ ഉറപ്പാക്കുന്ന ‘ഗസ്റ്റ് വർക്കേഴ്‌സ് ഫ്രണ്ട്ലി റെസിഡൻസ് ഇൻ കേരള പ്രോജക്ട്’ എന്ന ആലയ് പദ്ധതി സർക്കാർ വിപുലമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.