മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് നൽകുന്ന ആനുകൂല്യത്തിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് പ്രഥമ പരിഗണന വേണമെന്ന് ശുപാർശ. മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷനാണ് ഇതു സംബന്ധിച്ച് ശുപാർശ നൽകിയത്. നിലവിലുള്ള പല സ്‌കോളർഷിപ്പ് പുനർനാമകരണം ചെയ്യണം, ‘സമുന്നതി’ പദ്ധതിക്കുള്ള സാമ്പത്തികവിഹിതം വർധിപ്പിക്കണം തുടങ്ങിയവയും റിപ്പോർട്ടിലുണ്ട്.
കമീഷൻ ചെയർമാൻ ജസ്റ്റിസ് എം ആർ ഹരിഹരൻനായർ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറി. ഇത് മന്ത്രിസഭ ചർച്ച ചെയ്യും.
സംവരണത്തിന് കുടുംബ വാർഷികവരുമാനം നാലു ലക്ഷം രൂപ എന്ന പരിധിവയ്ക്കണം. നിശ്ചിത അളവിൽ കൂടുതൽ ഭൂമിയുള്ളവരെ ഒഴിവാക്കണം. നഗരത്തിൽ 15 സെന്റും നഗരത്തിനുപുറത്ത് രണ്ടര ഏക്കറുമാണ് പരിധി. കിടപ്പുരോഗികളെ പരിചരിക്കുന്ന ശരണാലയങ്ങൾ തുടങ്ങാൻ ഗ്രാന്റ്, ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന, പിഎസ്‌സി, ദേവസ്വം നിയമനങ്ങളിൽ പ്രായപരിധിയിൽ ഇളവ്, ജനസംഖ്യാനുപാതികമായി ഉദ്യോഗ സംവരണം തുടങ്ങി ശുപാർശകളും റിപ്പോർട്ടിലുണ്ട്. മുന്നാക്ക സംവരണവിഭാഗത്തിന് പ്രത്യേക വകുപ്പും ഡയറക്ടറേറ്റും വേണമെന്നും ശുപാർശയിലുണ്ട്.
006626