ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായി അറിയപ്പെടുന്ന ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 2000 ത്തിൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്. ഇന്ത്യയിൽ മറ്റേതെങ്കിലും വന്യജീവി സങ്കേതത്തിൽ ഇത്രയും വർഷം തുടർച്ചയായി പക്ഷിനിരീക്ഷണം നടന്നതായി അറിവില്ല. പ്രമുഖ പക്ഷിനിരീക്ഷകരും ഗവേഷകരുമായ സി. ശശികുമാർ, ഡോ. ജാഫർ പാലോട്ട്, സത്യൻ മേപ്പയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേയുടെ തുടക്കം.
പിന്നീട് ഇവരുടെ നേതൃത്വത്തിൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി രൂപീകരിക്കുകയും സർവേ തുടരുകയും ചെയ്യുകയാണ്. 3 പേരും എല്ലാ വർഷവും സർവേയിൽ പങ്കെടുക്കാറുണ്ട്. നൂറോളം പക്ഷിനിരീക്ഷകരും ഗവേഷകരും തുടക്കം മുതൽ സ്ഥിരമായി സർവേയിൽ പങ്കെടുക്കുന്നവരാണ്. ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ സഹകരണത്തോടെ എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ ആഴ്ചയാണ് സർവേ. വെള്ളിയാഴ്ച വൈകിട്ട് ഒത്തുചേരുകയും ശനിയും ഞായറും സർവേ നടത്തുകയും ചെയ്യും.
ഓരോ വർഷത്തെയും നിരീക്ഷണത്തിൽ പുതിയ ഇനം പക്ഷികളെ കണ്ടെത്താറുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ സർവേയിൽ കോഴിക്കിളിയെയാണ് പുതുതായി കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ തനതായി കാണുന്ന വിവിധം ഇനങ്ങൾ ഉൾപ്പെടെ അപൂർവ പക്ഷികളും കണ്ടെത്തിയവയിൽ ഉൾപ്പെടും. 247 ഇനം പക്ഷികളെയാണ് നിരീക്ഷിച്ചത്. ഇതിൽ, ലോകവ്യാപകമായി ഭീഷണി നേരിടുന്ന 14 ഇനം പക്ഷികളും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന 18 ഇനങ്ങളെയും നിരീക്ഷിച്ചിട്ടുണ്ട്.
previous post