കുടുംബക്കോടതി വിവാഹബന്ധം വേർപെടുത്തി ഉത്തരവിട്ടാലും അപ്പീൽ നൽകിയിരിക്കെ പുനർവിവാഹം സാധ്യമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദുവിവാഹ നിയമത്തിലെ 15–ാം വകുപ്പ് ഇങ്ങനെയാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ജഡ്ജിമാരായ കെ.എം.ജോസഫ്, ഋഷികേശ് റോയി എന്നിവരുൾപ്പെട്ട ബെഞ്ച് വിശദീകരിച്ചു. അപ്പീൽ നൽകാതിരിക്കുകയോ തള്ളുകയോ ചെയ്താൽ പുനർവിവാഹം നിയമാനുസൃതമായിരിക്കും.തമിഴ്നാട്ടിൽ കുടുംബക്കോടതി ബന്ധം വേർപെടുത്തിയ 2004 ലെ ഒരു കേസിൽ ഭാര്യ അപ്പീൽ ഫയൽ ചെയ്തു. എന്നാൽ, കേസ് 2 മാസത്തോളം മദ്രാസ് ഹൈക്കോടതി പരിഗണിച്ചില്ല. ഇതിനിടയ്ക്ക് ഭർത്താവു പുനർവിവാഹത്തിനു തയാറായി. ഈ ഘട്ടത്തിൽ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി പുനർവിവാഹം സ്റ്റേ ചെയ്തു. ഇതു ഭർത്താവ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. ഹർജി നൽകിയാൽ പോരാ, ഹൈക്കോടതി വിഷയം പരിഗണനയ്ക്കെടുത്തിരിക്കണം എന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ഇതു കോടതി അംഗീകരിച്ചില്ല.
തീർത്തും തകർന്നതെങ്കിൽ കോടതിക്കു വേർപെടുത്താം
ഒരുമിച്ചുജീവിക്കാൻ കഴിയാത്തവിധം തകർന്നുവെന്നു വ്യക്തമാകുന്ന കേസുകളിൽ വിവാഹബന്ധം വേർപെടുത്താൻ ഇരു കക്ഷികളുടെയും സമ്മതം വേണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിൽ സുപ്രീം കോടതി വ്യക്തമാക്കി. കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഭർത്താവ് സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതിക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് കോടതി ഈ ബന്ധം വേർപെടുത്തി. 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു.