പഴശ്ശി പുഴയില്‍ അനധികൃത മണല്‍വാരലും കടത്തും വ്യാപകമായി. പഴശ്ശി അണക്കെട്ടില്‍ ചേരുന്ന പുഴകളില്‍നിന്ന് മണല്‍ ലേലം ചെയ്തു വില്‍പന നടത്താനുള്ള നടപടി ഇല്ലാത്തതിനാലാണ് മണല്‍ മാഫിയയുടെ നേതൃത്വത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ മണല്‍ വാരല്‍ വ്യാപകമാകുന്നത്.
പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാന്‍ കരാര്‍ നല്‍കിയാല്‍ വര്‍ഷംതോറും സര്‍ക്കാറിന്ന്‍ ലഭിക്കേണ്ട കോടികളാണ് ഇല്ലാതാവുന്നത്.
എട്ടുവര്‍ഷം മുമ്പ് വരെ പഴശ്ശി ഡാമില്‍നിന്നു മണല്‍ വാരാന്‍ ലേലം നടത്തിയിരുന്നു. മൂന്നരക്കോടിയോളം രൂപയ്ക്കാണ് അവസാനമായി ലേലം നടന്നത്. ഇത്തരത്തില്‍ ലേലം ചെയ്തിരുന്ന മണല്‍ ഇ-മണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുന്ന പാസ് മുഖേനയാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്.
വര്‍ഷംതോറും നടക്കുന്ന ലേല നടപടികള്‍ എട്ടുവര്‍ഷമായി നടക്കാതെ വന്നതോടെ പുഴയില്‍ മണല്‍ നിറഞ്ഞിരിക്കുകയാണ്. പുഴയിലെ മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അണക്കെട്ടിലേക്കു ചേരുന്ന പുഴയുടെ ഭാഗമായ ഇരിട്ടി, വള്ളിയാട്, പടിയൂര്‍, പൂവം, കുയിലുര്‍, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണല്‍ മാഫിയയുടെ നേതൃത്വത്തില്‍ അത്യാധുനിക ബോട്ടുകളും അനുബന്ധ യന്ത്രങ്ങളുമുപയോഗിച്ച് മണല്‍ വാരി കടത്തുന്നത്. എടക്കാനം വൈദ്യര്‍ കണ്ടി, ചേളത്തൂര്‍, നിടിയോടി കടവുകളിലാണ് മുങ്ങല്‍ വിദഗ്ധരായ പൂഴി തൊഴിലാളികളെ ഉപയോഗിച്ച് രാപകല്‍ വ്യത്യാസമില്ലാതെ മണല്‍വാരി കടത്തുന്നത്.