കേരളത്തിലെ ജിഎസ്‌ടി ശൃംഖല ജിഎസ്‌ടിഎൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറി. സംസ്ഥാന ചരക്ക് സേവന നികുതി എൻഐസിയുടെ സഹകരണത്തോടെ വികസിപ്പിച്ച സോഫ്റ്റ്‌വെയറിനു പകരമായാണ് ദേശീയ ശൃംഖലയായ ജിഎസ്ടിഎൻ ബാക്ക് ഓഫീസ് നടപ്പാക്കിയത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു.
ബാക്ക് ഓഫീസ് സംവിധാനം സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ വിവര സമാഹരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. വ്യാപാരികൾക്ക് റിട്ടേൺ സമർപ്പണത്തിന് കൂടുതൽ സഹായകമാകും.
സംസ്ഥാനത്തെ നികുതി നഷ്ടം ഒഴിവാക്കാനുമാകും. ജിഎസ്‌ടിയുടെ തുടക്കത്തിൽ ദേശീയ ശൃംഖലയിലെ പ്രശ്‌നങ്ങൾ പരിഗണിച്ചാണ് സംസ്ഥാനം തനതായ നെറ്റ്‌വർക്ക് ഒരുക്കിയത്. ഇപ്പോൾ കാലികമായതിനാലാണ് ബാക്ക് ഓഫീസിലേക്ക് മാറിയതെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷൻ നൽകൽ, റീഫണ്ട് അനുവദിക്കൽ, അസെസ്‌മെന്റ്, എൻഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് ജോലികൾ എന്നിവ പുതിയ ബാക്ക് ഓഫീസ് സോഫ്‌റ്റ്‌വെയർ വഴി ലഭ്യമാക്കും.