വളപട്ടണം പാലത്തിനു താഴെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാർ രക്ഷയ്ക്കായി നിലവിളിക്കുന്നു.
പാലത്തിന് മുകളിലൂടെ പോകുന്ന യാത്രക്കാർ പരിഭ്രാന്തരായി വാഹനം നിർത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ചുപേർ രക്ഷാബോട്ടുമായി വെള്ളത്തിലിറങ്ങി.
ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) മോക് ഡ്രില്ലിനാണ് തങ്ങൾ സാക്ഷ്യംവഹിച്ചതെന്ന് അറിഞ്ഞതോടെ കൂടിനിന്നവരുടെ പരിഭ്രാന്തി ആശ്വാസത്തിന് വഴിമാറി.
ഇന്നലെ രാവിലെ 11 മുതലാണ് മോക്ഡ്രിൽ അരങ്ങേറിയത്. സേനയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും രക്ഷാപ്രവർത്തന മുന്നൊരുക്കം പരിശോധിക്കാനായാണ് ജില്ലാ ഭരണകൂടവുമായി ചേർന്ന് തമിഴ്നാട്ടിലെ ആർക്കോണം ആസ്ഥാനമായുള്ള എൻഡിആർഎഫ് നാലാം ബറ്റാലിയൻ മോക് ഡ്രിൽ നടത്തിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ തുടർച്ചയായി വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു മോക് ഡ്രിൽ. ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളും ഇതിന്റെ ഭാഗമായി. ബോട്ട് മറിഞ്ഞാൽ ചെ
യ്യേണ്ട രക്ഷാപ്രവർത്തനമാണു നടത്തിയത്.
ബോട്ട് മറിഞ്ഞയുടൻ പ്രാദേശികമായ ഫയർ ആൻഡ് റസ്ക്യൂ ടീം രക്ഷപ്രവർത്തനത്തിനായി എത്തിച്ചേരുന്നു, ഒരാളെ രക്ഷിച്ച് കരയ്ക്കെത്തിക്കുന്നു, ആരോഗ്യവിഭാഗം പ്രഥമശുശ്രൂഷ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു,
രണ്ടുപേർ മുങ്ങിത്താഴുന്നുവെന്ന വിവരം രക്ഷപെട്ടയാളിൽനിന്നും ലഭിച്ചതിനാൽ എൻഡിആർഎഫിന്റെ സഹായം തേടുന്നു, ടീം സ്ഥലത്തെത്തി രണ്ട് ബോട്ടുകളിലായി അവരെ രക്ഷിക്കുന്നു, അവർക്കും പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു…തുടങ്ങിയ കാര്യങ്ങളാണ് ആവിഷ്കരിച്ചത്.
എഡിഎം കെ.കെ. ദിവാകരൻ, ഡപ്യൂട്ടി കളക്ടർ ഡി. മേരിക്കുട്ടി, എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡറും ടീം ക്യാപ്റ്റനുമായ പ്രവീൺ എസ്. പ്രസാദ്, ഇൻസ്പെക്ടർ കെ.കെ. ചവാൻ, സബ് ഇൻസ്പെക്ടർമാരായ കെ.കെ. അശോക് കുമാർ, എൻ. പ്രമോദ്, 25 ജവാന്മാർ, കണ്ണൂർ തഹസിൽദാർ വി.വി. രാധാകൃഷ്ണൻ,
ഡപ്യൂട്ടി തഹസിൽദാർ കെ.വി. ഷാജു, വളപട്ടണം സിഐ രാജേഷ് മാംഗലത്ത്, ജില്ലാ അഗ്നിശമന സേന ഓഫീസർ ബി. രാജ്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.