മട്ടന്നൂർ: പഴശി ഡാമിൽ മണൽ കുമിഞ്ഞുകൂടിയിട്ടും ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടിയായില്ല. വർഷംതോറും സർക്കാരിലേക്ക് ലഭിക്കേണ്ട കോടികളാണ് പാഴായിപ്പോകുന്നത്. പുഴയില്‍നിന്നു മണൽ വാരുന്നതിന് സർക്കാർ അനുമതി നൽകാത്തതിനാൽ അനധികൃത മണലൂറ്റും കടത്തും വ്യാപകമായിരിക്കുകയാണ്.
മുമ്പുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പഴശി പദ്ധതിയുടെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന മണലാണ് ഒഴുകിയെത്തിയത്. ഇരിട്ടി, വള്ള്യാട്, പടിയൂര്‍, പൂവം, കുയിലൂര്‍, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണല്‍ വന്നടിഞ്ഞത്. എട്ടുവർഷം മുമ്പുവരെ പഴശി ഡാമിൽനിന്നു മണൽ വാരുന്നത് ലേലം ചെയ്തിരുന്നു. ഒന്നരക്കോടിയോളം രൂപയ്ക്കാണ് ലേലം നടന്നത്. സർക്കാർ നൽകുന്ന പാസ് മുഖേനയാണ് ആവശ്യക്കാർക്ക് മണൽ വിതരണം ചെയ്തിരുന്നത്. ഇത് നിർധന കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. വർഷംതോറും നടക്കുന്ന ലേലനടപടികൾ നടക്കാതെ വന്നതോടെ പുഴയിൽ മണൽ നിറഞ്ഞുവരികയാണ്.
മണൽ നിറയുന്നതിനൊപ്പം പുഴ നികന്നുപോകുന്ന അവസ്ഥയാണ്. പുഴയിലെ മണൽ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയസാധ്യതയ്ക്ക് വഴിവയ്ക്കും. അധികൃതരുടെ അനാസ്ഥ കാരണം പുഴയിൽ കെട്ടിക്കിടക്കുന്ന മണൽ കൊള്ളയടിക്കപ്പെടുകയാണ്. ടയര്‍ ട്യൂബുകള്‍ ഘടിപ്പിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ചും കൂറ്റന്‍ തോണികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുമാണ് വ്യാപകമായി മണലൂറ്റ് നടക്കുന്നത്. മണല്‍ കടത്ത് തടയാന്‍ പോലീസോ റവന്യൂ വകുപ്പോ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.