ഇരിട്ടി: ആറളം ഫാമിലെ 25 ഏക്കറിൽ കൃഷിചെയ്ത മഞ്ഞൾ വിപണനത്തിനായി സംസ്കരിക്കുന്ന നടപടികൾ ആരംഭിച്ചു. കിളച്ചെടുത്ത മഞ്ഞൾ ബോയിലറിൽ പുഴുങ്ങിയെടുത്ത് മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്‌തെടുക്കുന്ന നടപടിയാണ് ആരംഭിച്ചത്.
ഇവ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തുക എന്നതാണ് ഫാം അധികൃതർ ലക്ഷ്യമിടുന്നത്.
തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന രണ്ട് ആധുനീക യന്ത്രങ്ങളുടെ സഹായത്താലാണ് മഞ്ഞൾ പുഴുങ്ങി പോളിഷ് ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. വൈവിധ്യ വത്ക്കരണത്തിലൂടെ ഫാമിന്റെ വരുമാനവും പുനരധിവാസ മേഖലയിൽ ഉള്ളവർക്ക് ജോലിയും കൂലിയും ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. കോഴിക്കോട് സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു കൃഷിയിറക്കിയത്. കാസർക്കോട് സെൻട്രൽ പ്ലാൻന്റേഷൻ ഇന്ററ്റിട്ട്യൂട്ടാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കിയത്.
മഞ്ഞൾ സംസ്കരണത്തിനായി കേരളത്തിൽ സ്ഥാപിച്ച രണ്ടാമത് യൂണിറ്റാണ് ആറളം ഫാമിലേത്. ഇതിനു മുൻപ് ഇടുക്കിയിൽ മാത്രമാണ് ഇങ്ങിനെയൊരു യൂണിറ്റ് നിലവിലുള്ളത്. സംസ്കരണ യൂണിറ്റ് രണ്ടു തരത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത്.
ഒന്ന് ബോയിലർ യൂണിറ്റും, മറ്റൊന്ന് പോളിഷിങ്ങ് യൂണിറ്റും.ബോയിലർ യൂണിറ്റിൽ പുഴുങ്ങിയെടുക്കുന്ന മഞ്ഞൾ പോളിഷ് മെഷീനിൽ ഇട്ട് തൊലിയും വേരുപടലങ്ങളും ഉൾപ്പെടെ കളയുന്നതാണ് പോളിഷിംഗ് . പോളിഷിംഗ് ചെയ്തെടുക്കുന്നതോടു കൂടി ഏറ്റവും വിപണി സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നമായി ഇത് മാറുന്നു.
ഇക്കുറി നടത്തിയ 25 ഏക്കർ കൃഷിയിലൂടെ 125 ടൺ മഞ്ഞളാണ് വിളവ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പകുതി സ്ഥലത്തെ മഞ്ഞൾ വിളവെടുത്തപ്പോൾ 50 ടൺ ആണ് ലഭിച്ചത്.
ഇതിന്റെ വിപണനം നാലു വിധത്തിലാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിത്തായി തദ്ദേശീയ കർഷകർക്കും സർക്കാർ ഏജൻസികൾക്കും നൽകുകയും, പോളീഷ് ചെയ്ത് റെയിഡ്ക്കോയ്ക്കും നൽകും. മഞ്ഞൾ പുഴുങ്ങിയതും പുഴുങ്ങാത്തതും എന്ന നിലയിൽ വിപണനം നടത്താനും ഇതിലെ പ്രധാന ഘടകമായ കുർക്കുമീൻ വേർതിരിച്ച് കയറ്റുമതി നടത്താനും ശ്രമിക്കും. ഫാമിലിലെ സ്റ്റാളുകൾ വഴിയും ആവശ്യക്കാർക്കു നൽകും.
മഞ്ഞളിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും മഞ്ഞൾ സംസ്കരിക്കുന്നത്. പോളിഷ് ചെയ്തെടുക്കുന്ന മഞ്ഞൾ പാക്കറ്റുകളിലാക്കിയാണ് റെയ്ക്കോക്ക് കൈമാറുക. വിപണിയിൽ മഞ്ഞൾ കൈമാറ്റ സമയത്തുള്ള വിലയുടെ 10 ശതമാനം അധികമാണ് റെയിഡ്ക്കോ നൽകുക. യന്ത്രത്തിൽ പുഴുങ്ങിയതിന് ശേഷം ഒരു മണിക്കൂർ കൊണ്ട് ഒരേ സമയം രണ്ടായിരം കിലോയോളം പോളീഷ് യന്ത്രത്തിലിട്ടാണ് മഞ്ഞൾ ഗുണനിലവാരത്തിലാക്കിയെടുക്കുന്നത്.
ആറളം ഫാമിൽ മറ്റെല്ലാ കൃഷികൾക്കും വന്യമൃഗങ്ങൾ ഭീഷണി തീർക്കുമ്പോൾ മഞ്ഞൾ കൃഷിക്ക് ഈ ഭീഷണി ഉണ്ടായിട്ടില്ല. ബോയിലർ, പോളിഷിംഗ് മെഷീൻ എന്നിവ വാങ്ങിയതും കൃഷി ചിലവുകളും അടക്കം മുഴുവൻ ചിലവുകളും കണക്കു കൂട്ടിയാലും മഞ്ഞൾകൃഷിയിലൂടെ ഫാമിന് നൂറുശതമാനം ലാഭം പ്രതീക്ഷിക്കുന്നതായി ഫാം എം ഡി എസ് ബിമൽ ഘോഷ് പറഞ്ഞു. ഈ സാഹചര്യത്തിൽ അടുത്ത വർഷം ഇരട്ടി സ്ഥലത്ത് കൃഷി നടത്താനാണ് ഫാം മാനേജ്മെൻ്റിൻ്റെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
previous post