ഇരിട്ടി: 20 കോടിരൂപ ചിലവിൽ ഇരിട്ടിയിൽ നിർമിക്കുന്ന മിനി സിവിൽസ്റ്റേഷന്റെ നിർമാണ പ്രവൃത്തി തറക്കല്ലിടൽ ചടങ്ങിൽ മാത്രമൊതുങ്ങി. ഒരു വർഷം മുൻപ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിണറായി വിജയന്റെ തന്നെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലെത്തിയെങ്കിലും തുടർ പ്രവൃത്തികളൊന്നും ഒരു വർഷത്തിനുള്ളിൽ ഉണ്ടായില്ല.
ഇരിട്ടി – പേരാവൂർ റോഡിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ റവന്യൂ വകുപ്പിന്റെ അധീനയിലുള്ള സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ സമുച്ഛയം പണിയാനായി തറക്കല്ലിടൽ കർമം നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഓൺലൈനായി നടന്ന ചടങ്ങിൽ അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആണ് അധ്യക്ഷത വഹിച്ചത്. സിവിൽ സ്റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം സ്ഥലം സണ്ണി ജോസഫ് എംഎൽഎയും നിർവഹിച്ചു. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമായി മാറുന്ന അവസ്ഥയാണ് പിന്നീട കണ്ടത്. ഇതിനായി നീക്കിവെച്ച സ്ഥലം മുഴുവൻ ഇന്ന് കാടുകയറിയ അവസ്ഥയിലാണ്.
ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ ആരംഭിച്ചാൽ ഇപ്പോൾ ടൗണിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ഓഫീസ്, താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫീസുകളും, ജോയിന്റ് ആർടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, സബ് ട്രഷറി, ലേബർ ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിലേക്ക് മാറ്റി പ്രവർത്തനം നടത്താനാകും. ഇന്ന് ഇരിട്ടിയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ് ഇത്തരം ഓഫീസുകളെല്ലാം. മിനി സിവിൽ സ്റ്റേഷൻ പ്രാവർത്തിക മാവുകയാണെങ്കിൽ ഇത്തരം ഓഫീസുകളുമായി ബന്ധപ്പെടുന്ന ജനങ്ങൾക്ക് മുഴുവൻ ഉപകാര പ്പെടുന്നതോടൊപ്പം വാടകയിനത്തിൽ ഇന്ന് സർക്കാർ നൽകിവരുന്ന വൻ തുക ലാഭിക്കാനുമാകും.