കണ്ണൂർ: കുഞ്ഞിക്കണ്ണുകളിൽ ആദ്യം കൗതുകം, പിന്നെ കരച്ചിൽ…ചിലരുടെ നോട്ടം പോയത് ചുറ്റും അലങ്കരിച്ച ബലൂണുകളിലേക്ക്… മറ്റു ചിലരുടേതാകട്ടെ അങ്കണവാടി മുറ്റത്തായി സ്ഥാപിച്ച കളി ഉപകരണങ്ങളിലാണ്… നീണ്ട ഇടവേളയ്ക്കുശേഷം അങ്കണവാടികളിൽ വീണ്ടും കുരുന്നുകളുടെ കളിയും ചിരിയും ഉയര്‍ന്നു.
മധുരം നല്‍കിയാണ് ടീച്ചര്മാര് കുട്ടികളെ സ്വീകരിച്ചത്. ആദ്യമായി അങ്കണവാടിയിലെത്തിയതിന്റെ പരിഭ്രമമായിരുന്നു പല മുഖങ്ങളിലും..എന്നാൽ പതിവ് കരച്ചിലും അമ്മയെ കാണണമെന്ന വാശിയൊന്നും കാര്യമായുണ്ടായിരുന്നില്ലെന്ന് അങ്കണവാടി ടീച്ചർമാർ പറഞ്ഞു.
തുടര്‍ച്ചയായി അങ്കണവാടികള്‍ അടച്ചിടുന്നത് കുട്ടികളുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനമുണ്ടായത്. കോവിഡ് ഭീതി വിട്ടൊഴിഞ്ഞില്ലെങ്കിലും അങ്കണവാടികള്‍ തുറക്കാനുള്ള തീരുമാനത്തെ രക്ഷിതാക്കളും അധ്യാപകരും സന്തോഷത്തോടെയാണു സ്വീകരിച്ചത്. അങ്കണവാടികളിലെ കളിയും ചിരിയുമെല്ലാമാകുമ്പോള് അത് കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് ഏറെ സഹായകമാകുമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നത്.
‘കുരുന്നുകള്‍ സ്കൂളിലേക്ക്’ എന്നപേരില്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിട്ടതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുട്ടികളുടെ പോഷകാഹാരം വീടുകളില്‍ എത്തിച്ചിരുന്നു.
മാര്‍ച്ച് മാസത്തിൽ അങ്കണവാടികള്‍ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും.
എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന പെട്ടെന്നുള്ള സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ അങ്കണവാടിയില്ത്തന്നെ പാകം ചെയ്തു കുട്ടികള്‍ക്ക് നല്‍കാനുള്ള പോഷകാഹാര ഉത്പന്നങ്ങൾ പലയിടത്തും സ്റ്റോക്കില്ല. അതിനാല്‍ ഉച്ചവരെ പ്രവര്‍ത്തനം തുടരാനാണ് അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും തീരുമാനം.
ആദ്യഘട്ടത്തില്‍ ഭിന്നശേഷി കുട്ടികള്‍ അങ്കണവാടികളിൽ എത്തേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന നിർദേശം. എന്നാല്‍, എത്താന്‍ പ്രയാസമില്ലാത്ത കുട്ടികള്‍ക്ക് വേണമെങ്കില്‍ വരാം.
വീടുകളിൽ മറ്റ് അസുഖമുള്ളവരുമായി ഇടപഴകുന്നവരും പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളും അങ്കണവാടികളില്‍ എത്തേണ്ട. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്ലാസുകള്‍.