വിദഗ്ധരിൽനിന്ന് നിർദേശം ലഭ്യമാകുന്ന മുറക്ക്, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ. ഇതുവരെ ഇത്തരത്തിലൊരു നിർദേശം സർക്കാറിനു മുന്നിലെത്തിയിട്ടില്ല.
വിദഗ്ധ സംഘം നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓരോ പ്രായക്കാർക്കും എപ്പോൾ വാക്സിനേഷൻ നൽകണമെന്ന് ഇതുവരെ തീരുമാനിച്ചത്. മുൻനിര പോരാളികൾക്ക് വാക്സിൻ നൽകാനുള്ള നിർദേശം ലഭിച്ച് ഒരാഴ്ചക്കുള്ളിൽ നടപ്പാക്കി. നിർദേശം ലഭിക്കുന്ന മുറക്ക്, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടി സ്വീകരിക്കും. ഇന്ന് രാജ്യത്തിന് വാക്സിനേഷൻ ഒരു പ്രശ്നമല്ല. മതിയായ വാക്സിൻ ശേഖരമുണ്ട്. ഡോസുകൾക്ക് ഒരു കുറവുമില്ല. സർക്കാർ ശാസ്ത്ര സമൂഹത്തിന്റെ നിർദേശം പിന്തുടരും.
രാജ്യത്ത് നിലവിൽ 15-18 ഇടയിൽ പ്രായമുള്ള കുട്ടികളിൽ 75 ശതമാനം പേർ വാക്സിൻ സ്വീകരിച്ചു. മുതിർന്നവരിൽ 96 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു. 77 ശതമാനം പേർ പൂർണതോതിൽ വാക്സിനെടുത്തതായും മന്ത്രി കൂട്ടിച്ചേർത്തു.