ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ മാതൃശിശു ബ്ലോക്ക് അഞ്ചു മാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ. നാഷണൽ ഹെൽത്ത് മിഷന്റെ ലേബർ റൂം ആൻഡ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റിവ് (ലക്ഷ്യ ) പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി 19 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസം മുന്പാണ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചത്.
മൂന്നു വർഷം മുന്പ് ഇതേ കെട്ടിടത്തിന്റെ അടിവശത്ത് കോടികൾ മുടക്കി മാതൃ ശിശുവാർഡ് പണിയുകയും 2017 ൽ മന്ത്രി തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളിൽ ഗൈനക്കോളജിസ്റ്റുകളെ നിയമിക്കുമെന്നും പ്രസവവും അനുബന്ധ ചികിത്സകളുമടക്കം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ചികിത്സകൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ ഈ വാക്കുകൾ പാഴ് വാക്കായി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രസവവാർഡും മാതൃ ശിശു വാർഡും ആശുപത്രിയുടെ ഒപി വാർഡും, ഫാർമസിയും, ഡയാലിസിസ് സെന്ററും മറ്റുമായി മാറി. ആശുപത്രിയിലേക്ക് നിയമിച്ച ഗൈനക്കോളജിസ്റ്റുകളെ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കും മറ്റും സ്ഥലം മാറ്റുകയും ചെയ്തു. ഇതിനുശേഷമാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് മുന്പ് മാതൃ ശിശു വാർഡ് പണിത അതേ കെട്ടിടത്തിന്റെ മുകളിൽ പുതുതായി മാതൃ ശിശു ബ്ലോക്ക് പണിയുന്നതായി അറിയുന്നത്.
കോടികൾ ചിലവിട്ട് പണിത ബ്ലോക്ക് താഴത്തെ നിലയിൽ മാതൃശിശു വാർഡെന്ന് പേരിട്ട് ഉദ്ഘാടനം ചെയ്ത അതേ മന്ത്രി തന്നെ എത്തി ഉദ്ഘാടനം ചെയ്തു. വാഗ്ദാനം പഴയതുതന്നെ. ഒരാഴ്ചക്കുള്ളിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കും. ഇനിയാരും മലയോര മേഖലകളിൽ നിന്നും പ്രസവത്തിനും ശേഷമുള്ള ചികിത്സകൾക്കുമായി എങ്ങും പോകേണ്ടിവരില്ല എന്ന ഉറപ്പും നൽകി. ഒന്നും നടന്നില്ല. ആറളം പുനരധിവാസ മേഖലയിലെ ഉൾപ്പെടെ മലയോര മേഖലയിലെ ആദിവാസികൾ അടക്കമുള്ള ഗർഭിണികൾ ചികിത്സയും സുഖപ്രസവത്തിനുമായി സ്വകാര്യ ആശുപത്രികളെയും ഇല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി സർക്കാർ ആശുപത്രികളെയും തേടി പോകേണ്ടിവരുന്ന ദുരവസ്ഥ തന്നെ ഇന്നും തുടരുന്നു.
ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ പ്രസവമുറി , ഓപ്പറേഷൻ മുറി, തീവ്ര പരിചരണ യൂണിറ്റ്, നവജാത ശിശു ഐസിയു, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ, ഇതിലെ ഉപകരണങ്ങൾ എന്നിവയെല്ലാം നശിക്കുകയാണ്. എത്രയും പെട്ടെന്ന് ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കുകയും ഡോക്ടർമാർ, ജീവനക്കാർ അടക്കമുള്ളവരെ നിയമിച്ച് മേഖലയിലെ ഏറ്റവും മികച്ച മാതൃ ശിശു പരിചരണ കേന്ദ്രമാക്കി ഇവിടം മാറ്റുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.